ടിപ്പർ ലോറി അപകടം; ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഇല്ല, വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിൽ; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ
കൊല്ലം നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല എന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത് എന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു.
അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു. അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ നിയമലംഘനങ്ങൾക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുള്ളതാണ്. അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് ആർടിഒ റദ്ദാക്കിയിട്ടുണ്ട്. ഈ വാഹനത്തിന് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാൽ, നിലവിൽ ഫിറ്റ്നസിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളതായി കാണുന്നുണ്ടെന്നും ശരിയായ രീതിയിലാണോ ഫിറ്റ്നസ് അനുവദിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും ആർടിഒ വ്യക്തമാക്കി.
ഇതിനായി വിശദമായ പരിശോധന വേണ്ടി വരുമെന്ന് ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
മണ്ണ് കയറ്റി വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവർ അപകടത്തിൽ മരണപ്പെട്ടു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ മെഡിസിറ്റിയിലുമായി ചികിത്സയിലാണ്. മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഋഷഭ്, കൗശൽ എന്നിവരിൽ ഒരാൾ വെന്റിലേറ്ററിലാണ്.
إرسال تعليق