വൃക്ക വാഗ്ദാനം നൽകിനിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ രണ്ടാം പ്രതിയെ ആറളം പോലീസ് അറസ്റ്റ‌് ചെയ്തു
ഇരിട്ടി : വൃക്ക തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വ്യക്ക രോഗികളെയും ചികിത്സാ സഹായ കമ്മറ്റിക്കാരെയും പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്ന ആലക്കോട് നെല്ലിപ്പാറ മഞ്ഞക്കാട്ടെ കരിഞ്ഞമാവിൽ നിബിൻ ജോസിനെ (33) യാണ് ആറളം എസ്‌ഐ കെ. ഷുഹൈബും സംഘവും ചെറുകുന്നിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതി വീർപ്പാട് സ്വദേശി നൗഫൽ എന്ന സത്താൽ (32) നെ കഴിഞ്ഞ വർഷം നവംബറിൽ ആറളം പോലീസ് ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
പട്ടാനൂർ സ്വദേശി നൗഫൽ നൽകിയ പരാതിയിലാണ് നൗഫൽ എന്ന സത്താർ ആദ്യം അറസ്റ്റിലാകുന്നത്. വൃക്ക രോഗിയായ നൗഫലിന് നാട്ടുകാർ ചികിത്സ സഹായ നിധിയിലൂടെ സമാഹരിച്ച ആറു ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്ത്. ഡോണറെ തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. ഡോണർ എന്ന പേരിൽ നിബിൻ ജോസിനെ പ്രതി നൗഫൽ രോഗിയായ നൗഫലിന് പരിചയപ്പെടുത്തിയാണ് മൂന്ന് ലക്ഷം പണമായും മൂന്ന് ലക്ഷം ബാങ്കിലൂടെയും കൈപ്പറ്റുന്നത്. 2024 ഡിസംബർ മുതലുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. നൗഫലിന് ആദ്യ തവണത്തെ ചികിത്സ പരാജയപ്പെട്ടപ്പോൾ രണ്ടാം ഘട്ട ചികിത്സക്കായി നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച പണമാണ് പ്രതികൾ തട്ടിയെടുത്തത്.
പ്രതികളുടെ പേരിൽ സമാന രീതിയിലുള്ള അവയവ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
മലപ്പുറം ജില്ലയിൽ രണ്ട് പേരിൽ നിന്നും അഞ്ചു ലക്ഷം രൂപ വീതം വ്യക്ക വാഗ്ദാനം നൽകി തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് സ്വദേശിയിൽ നിന്നും സമാനമായ രീതിയിൽ ആറു ലക്ഷം രൂപയും തട്ടിയതായും പോലീസ് കണ്ടെത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലും പ്രതികൾക്കെതിരേ കേസുണ്ട്. ഇവർ കേരളത്തിൽ നിരവധി അവയവ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എറണാകുളം അവയവ തട്ടിപ്പുകേസിലും ഇവർക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. നിബിൻ ഒളിവിൽ കഴിയുമ്പോഴും ഇയാൾ ഇത്തരം തട്ടിപ്പ് കേസുകൾ നടത്തി വരുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഒന്നാം പ്രതി അറസ്റ്റിലായിട്ട് മാസങ്ങളായെങ്കിലും ഇയാൾ പുല്ലൂപ്പി, കണ്ണൂർ, ചെറുകുന്ന്, ആലക്കോട് തുടങ്ങിയ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുന്നതിനിടെ ഞായറാഴ്ച ആറളം പോലീസ് ചെറുകുന്നിൽ നിന്നും പിടികൂടുകയായിരുന്നു. ആറളം പ്രിൻസിപ്പൽ എസ് ഐ കെ. ഷുഹൈബിനെ കൂടാതെ എ എസ് ഐ റഷീദ്, എസ് സി പി ഒ ജയദേവ്, സി പി ഒ രജനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു .
إرسال تعليق