വൈശാഖ മഹോത്സവം: കൊട്ടിയൂരില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍
കൊട്ടിയൂർ: നെയ്യാട്ടത്തോടെ 28ന് ആരംഭിക്കുന്ന കൊട്ടിയൂർ മഹോത്സവത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളും ഭക്തർക്ക് ഏർപ്പെടുത്തുന്ന സൗകര്യങ്ങളും വിലയിരുത്താൻ ജില്ലാ റൂറല്‍ പൊലീസ് മേധാവി അനുജ് പലിവാലിന്റെ അദ്ധ്യക്ഷതയില്‍ കൊട്ടിയൂർ ദേവസ്വം ഹാളില്‍ അവലോകനയോഗം ചേർന്നു.
കഴിഞ്ഞ വർഷം 40 ലക്ഷത്തോളം തീർത്ഥാടകർ കൊട്ടിയൂരില്‍ ദർശനത്തിന് എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്തവണ ആന്ധ്രപ്രദേശ്, കർണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തീർത്ഥാടകരുടെ ഒഴുക്കുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ കൊട്ടിയൂരിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയില്‍ നാരായണൻ നായർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍, പേരാവൂർ ഡിവൈ.എസ്.പി പി.ചന്ദ്രമോഹനൻ, സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.പ്രേമചന്ദ്രൻ, അനീഷ് ശങ്കർ, തോമസ് ആമക്കാട്ട്', എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുല്‍,, ദേവസ്വം ട്രസ്റ്റി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവർ യോഗത്തില്‍ സംസാരിച്ചു.
പ്രധാന നിർദ്ദേശങ്ങള്‍
പ്രസാദവിതരണത്തിന് തിരുവഞ്ചിറയ്ക്ക് പുറത്ത് കൂടുതല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുക, ഈ കൗണ്ടറുകള്‍ രാത്രി വരെ പ്രവർത്തിക്കുക
കൂടുതല്‍ സി.സി. ടി.വി ക്യാമറകള്‍ സ്ഥാപിക്കുക, ഇവയുടെ കണ്‍ട്രോള്‍ റൂം അക്കരെ, ഇക്കരെ പൊലീസ് ഔട്ട്‌പോസ്റ്റുകളില്‍ ലഭ്യമാക്കുക
അക്കരെ കൊട്ടിയൂരില്‍ കൂടുതല്‍ മെഡിക്കല്‍ സംവിധാനം ഏർപ്പെടുത്തുക, ഇവയുടെ പ്രവർത്തനം 24 മണിക്കൂറും ഉണ്ടാകണം
അന്യഭാഷകളിലും അനൗണ്‍സ്‌മെന്റുണ്ടാകും
അന്യസംസ്ഥാനത്തു നിന്നും കൂടുതല്‍ ഭക്തർ വരുന്നതിനാല്‍ അന്യഭാഷകളില്‍ അനൗണ്‍സ്‌മെന്റുകളും ബോർഡുകളും ദേവസ്വം ഏർപ്പെടുത്തും. പാർക്കിംഗിനായി ദേവസ്വം കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സംവിധാനം ഒരുക്കും. പുഴയുടെ ഇരുവശങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിക്കും. കാലവർഷം നേരത്തേയായതിനാല്‍ ഫയർഫോഴ്സിന്റെ സേവനം മന്ദംചേരി മുതല്‍ ഇടബാവലി വരെ ഏർപ്പെടുത്തും. ഇഴജന്തുക്കളുടെ ശല്യം തടയാൻ മുന്നൊരുക്കങ്ങള്‍ ഉണ്ടാകും. വയനാട് ജില്ലാ പൊലീസ് 24 മണിക്കൂറും ബോയ്സ് ടൗണ്‍ കേന്ദീകരിച്ച് പ്രവർത്തിക്കും. കൊട്ടിയൂർ ദർശനത്തിനല്ലാതെ വരുന്ന വാഹനങ്ങള്‍ നെടുംപൊയില്‍ റോഡ് വഴി വഴിതിരിച്ച് വിടണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിർദ്ദേശമുണ്ടായി.
Post a Comment