അറ്റകുറ്റപ്പണിക്ക് ചെലവാക്കുന്നത് കോടികള്‍; പഴശ്ശി കനാല്‍ റോഡുകള്‍ അപകടഭീഷണിയില്‍
മട്ടന്നൂർ: വർഷം തോറും അറ്റകുറ്റപ്പണിക്ക് കോടികള്‍ ചെലവഴിച്ചിട്ടും മട്ടന്നൂർ മേഖലയിലെ പഴശ്ശി കനാല്‍ റോഡുകള്‍ അപകടഭീഷണിയില്‍.
മട്ടന്നൂർ -തലശേരി റോഡില്‍ പുതുക്കിപ്പണിത പഴശ്ശി കനാലിന്റെ സംരക്ഷണഭിത്തിയും കോണ്‍ക്രീറ്റ് റോഡും തകർന്നിട്ട് മാസങ്ങളായി. റോഡിന്റെ അവശേഷിക്കുന്ന ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. എതിർഭാഗത്ത് മട്ടന്നൂർ സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തും കനാലിന്റെ അരികിടിഞ്ഞ് അപകടഭീഷണിയിലാണ്.
മാസങ്ങള്‍ക്ക് മുമ്ബ് ലക്ഷങ്ങള്‍ ചെലവിട്ട് പുതുക്കിപ്പണിത കുഞ്ഞിപ്പള്ളി വളയാല്‍ കനാല്‍ റോഡാണ് തകർന്നത്. മൂന്നുമാസം മുമ്ബാണ് റോഡിലും സംരക്ഷണഭിത്തിയിലും വിള്ളല്‍ വീണത്. തുടർന്ന് റോഡ് പൂർണമായി തകരുകയായിരുന്നു. കനാല്‍ക്കരയില്‍ നിർമ്മിച്ച സംരക്ഷണഭിത്തിയിലും വലിയ വിള്ളലുകള്‍ വീണിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തലേക്കും കാര, തെളുപ്പ് ഭാഗങ്ങളിലേക്കും എത്താൻ നിരവധി പേർ എത്തുന്ന റോഡാണിത്. റോഡ് തകർന്നതോടെ പ്രദേശവാസികളുടെ യാത്ര വീണ്ടും ദുഷ്‌കരമായി.
പണി പൂർത്തിയായി,
വീണ്ടും തകർന്നു
മൂന്നു വർഷം മുമ്ബ് കനാല്‍റോഡ് ഇടിഞ്ഞ് താഴ്ന്നിരുന്നു. കനാലിന്റെ എതിർവശമുള്ള ഓവുചാലിലൂടെ വെള്ളം ഒഴുകിയെത്തിയതാണ് കനാല്‍ഭിത്തി തകരാൻ ഇടയാക്കിയത്. തുടർന്ന് 92 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണഭിത്തി ഉള്‍പ്പടെ നിർമ്മിച്ചത്. 60 മീറ്റർ നീളത്തിലാണ് സുരക്ഷാഭിത്തി പണിതത്. പണി പൂർത്തിയായി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് മഴക്കാലത്ത് വീണ്ടും റോഡ് തകർന്നത്. റോഡിന്റെ കോണ്‍ക്രീറ്റിട്ട ഭാഗം മണ്ണില്‍ നിന്ന് അടർന്നുപോകുകയായിരുന്നു. തുടർന്ന് ഇവിടെ ടാറിംഗ് പൊളിച്ചുനീക്കിയിരിക്കുകയാണ്. മഴയ്ക്ക് ശേഷം റോഡ് അറ്റകുറ്റപ്പണി നടത്തുമെന്നാണ് ജലസേചനവകുപ്പ് അധികൃതർ അറിയിച്ചത്. പ്രവൃത്തിക്കായി ഇനിയും ലക്ഷങ്ങള്‍ ചെലവടേണ്ടിവരും.
മരം കടപുഴകി
റോഡരിക് തകർന്നു
കനാലിന്റെ അരികിലുള്ള മരം കടപുഴകിയതിനെ തുടർന്നാണ് സബ് രജിസ്ട്രാർ ഓഫീസിന് സമീപം റോഡരിക് തകർന്നിട്ടുള്ളത്. കല്ലൂരിലും മഴക്കാലത്ത് കനാലിന്റെ അരികുവശം ഇടിഞ്ഞുതാഴ്ന്നിരുന്നു. വൻ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിട്ടും പഴശ്ശി കനാലിന്റെ പലഭാഗങ്ങളും ഇപ്പോഴും കാടുമൂടിക്കിടക്കുകയാണ്. വെള്ളം തുറന്നുവിടുമ്ബോള്‍ ചോർച്ചയുണ്ടാകുന്നതും പതിവാണ്.
إرسال تعليق