വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി 45കാരൻ, ശിവനന്ദനയ്ക്ക് വിട നൽകി നാട്
മാന്നാർ: ജ്യൂസിൽ വിഷം കലർത്തി നൽകി മക്കളെ അപായപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയ പിതാവിനും മകൾക്കും കണ്ണീരോടെ യാത്രാമൊഴി നൽകി നാട്. മാന്നാർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ശിവശൈലത്തില്‍ മനോജ് (45), ആറാം ക്ലാസ് വിദ്യാർഥിനിയായ മൂത്തമകൾ ശിവനന്ദന എന്നിവരുടെ വേർപാടാണ് ഒരു നാടിനെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുരട്ടിക്കാട് മുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺമക്കളെയും മനോജ് കാറിലെത്തി നേരത്തേ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. വഴിയിൽ വെച്ച് വിഷം കലർത്തിയ ജ്യൂസ് മക്കൾക്ക് നൽകിയ ശേഷം മനോജും കുടിച്ചു. ഇതറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ ജ്യൂസ് കുടിച്ചത്. പിന്നീട് റോഡരികിൽ നിർത്തിയിട്ട കാറിൽ അവശനിലയിൽ കണ്ട ഇവരെ പ്രദേശവാസികളിലൊരാൾ അതേ കാറിൽതന്നെ പരുമലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്റെയും ശിവനന്ദനയുടെയും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാമത്തെ മകൾ ശിവഗംഗ അപകടനില തരണം ചെയ്തിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രണ്ട് ആംബുലൻസുകളിലായി മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ കാഴ്ചകളാണ് അരങ്ങേറിയത്. മൃതദേഹം ഒരുനോക്ക് കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശിവനന്ദനയും ശിവഗംഗയും പഠിച്ച സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നാനാതുറകളിൽപ്പെട്ട നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
إرسال تعليق