കൊച്ചി: സ്വർണത്തിലൂടെയുള്ള കള്ളപ്പണ ഇടപാടുകള്‍ക്ക് പൂട്ടിടാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സർക്കാർ. 10 ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇനി അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. തീവ്രവാദത്തിന് പണമെത്തുന്നതും കള്ളപ്പണം വെളുപ്പിക്കലും തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം സർക്കാർ ഭേദഗതി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ സ്വർണ-രത്ന വ്യാപാരികൾക്കായി പ്രത്യേക മാർഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്. സ്വർണം വാങ്ങാന്‍ വരുന്നവരുടെ രേഖകള്‍ സൂക്ഷിക്കുന്നതിന് പുറമെ, ഇടപാടുകള്‍ സംശയാസ്പദമെന്ന് തോന്നുകയാണെങ്കില്‍ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ (എഫ് ഐ യു ഇന്ത്യ) അറിയിക്കണം.
ഇടപാട് നടന്ന് ഏഴ് പ്രവൃത്തി ദിവസത്തിനകമാണ് സംശയാസ്പദമായ ഇടപാടിനെക്കുറിച്ച് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കേണ്ടത്. സ്ഥാപനത്തിൽ പ്രിൻസിപ്പൽ ഓഫീസർ, ചുമതലപ്പെടുത്തിയ ഡയറക്ടർ എന്നിവരെ ഇതിനായി നിയമിക്കണം. ഇടപാട് നടത്തുമ്പോള്‍ തന്നെ ഇടപാടുകരുടെ തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ സൂക്ഷിക്കണം.
പുതിയ നിർദേശം വന്നതോടെ ജ്വല്ലറിയില്‍ നടക്കുന്ന എല്ലാതരം ഇടപാടുകളുടേയും രേഖകള്‍ സ്വർണവ്യാപാരികള്‍ സൂക്ഷിക്കണം. സ്വർണം വഴിയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ തടയുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ജ്വല്ലറി വ്യവസായത്തെ മുഴുവന്‍ 2020 ഡിസംബർ 28 മുതൽ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. ഇതിലെ പഴുതുകള്‍ ഉപയോഗിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ ശക്തമാവുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പുതിയ നിർദേശം പുറപ്പെടുവിക്കാന്‍ കേന്ദ്ര തയ്യാറായത്.
സ്വർണ്ണാഭരണങ്ങള്‍ക്ക് മാത്രമല്ല, വെള്ളി, വജ്രം, പ്ലാറ്റിനം, തുടങ്ങി മരതകം വരെ വ്യാപാരം നടത്തുന്നവർക്കും പുതിയ നിർദേശം ബാധകമാണ്. 10 ലക്ഷമോ അതിലധികമോ തുകയ്ക്കുള്ള ഇടപാടുകളായാലും രേഖകൾ വ്യാപാരികൾ സൂക്ഷിക്കണം. ഇത് ഒറ്റത്തവണ മാത്രമാവണമെന്നില്ല, ഒരു മാസത്തിനിടെ പല തവണകളായി നടക്കുന്ന വ്യാപാരം ആയാലും ഇടപാടുകാരുടെ രേഖകള്‍ ജ്വല്ലറി ഉടമകള്‍ ശേഖരിച്ച് വെക്കണം.
അതേസമയം, പുതിയ നിർദേശത്തില്‍ അതൃപ്തി രേഖപ്പെടുത്തി ജ്വല്ലറി ഉടമകളും രംഗത്ത് വന്നിട്ടുണ്ട്. സ്വർണം വാങ്ങാനെത്തുന്നവരെ സംശയദൃഷ്ടിയോടെ കാണാൻ വ്യാപാരികൾക്കാവില്ലെന്നാണ് ജ്വല്ലറി ഉടമകളുടെ സംഘടന ഭാരവാഹികള്‍ അറിയിക്കുന്നത്. നിലവിലെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് സ്വർണ വ്യാപാര മേഖല പ്രവർത്തിക്കുന്നത്. ഇത്തരം നിർദേശങ്ങള്‍ വിപണയിലേക്കുള്ള പണമൊഴുക്ക് തടയുന്നതിന് ഇടയാക്കുമെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നു.
എന്നാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണത്തിലേക്ക് വന്‍തോതില്‍ പണമൊഴുകുന്നുണ്ടെന്ന സംശയം ശക്തമായതോടെ ഈ മേഖലയില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. അനധികൃത സ്വര്‍ണ വില്‍പന, നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവ സംബന്ധിച്ച പരിശോധന കേരളത്തില്‍ ഉള്‍പ്പടെ ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിരവധി സ്വര്‍ണ വ്യാപാരശാലകളില്‍ കേന്ദ്ര ജി എസ് ടി ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി 15ഓളം കടകളിലാണ് റെയിഡ് നടന്നത്. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്റ്റോക്ക് കണ്ട ചില കടകള്‍ക്ക് അപ്പോള്‍ത്തന്നെ പിഴയടയ്ക്കാനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്.
റെയിഡിന് പിന്നാലെ സ്വര്‍ണ വ്യാപാരമേഖലയെയാകെ സംശയമുനയില്‍ നിര്‍ത്തുന്ന നടപടികളാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാവുന്നെതെന്ന് ആരോപിച്ച് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ രംഗത്ത് വന്നു. നോട്ടീസ് പോലും നല്‍കാതെയായിരുന്നു ഇന്നലത്തെ റെയ്‌ഡ്. മുന്‍കൂര്‍ നോട്ടീസ് നല്‍കിയും കണക്കുകള്‍ കോള്‍-ഫോര്‍വേഡ് ചെയ്ത് (മുന്‍കൂര്‍ വാങ്ങി പരിശോധന) വിലയിരുത്തിയും പൊരുത്തക്കേടുണ്ടെങ്കില്‍ മാത്രം നടത്തേണ്ടതാണ് റെയ്ഡുകളെന്നും അദ്ദേഹം വ്യക്തമാക്കി.
إرسال تعليق