'എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെന്ത് സമ്മേളനം, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്'; നേതൃത്വത്തിനെതിരായ വിമർശനം തുറന്നുസമ്മതിച്ച് സെക്രട്ടറി
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുസമ്മതിച്ചു. ഇത്തരം വിമർശനങ്ങളിൽ സി പി എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ വിമർശനം ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്കെതിരെ വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെ എന്ത് സമ്മേളനമാണ്, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്, തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമായി മാറും' - എന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
യോഗത്തിൽ 19 പേർ ഇതുവരെ ചർച്ചയിൽ പങ്കെടുത്തതായും സ്വയംവിമർശനപരമായ നിലപാടുകൾ സ്വീകരിക്കാനാണ് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കടുത്ത നടപടികളുമായി പാർട്ടി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന് ചർച്ചകളിൽ നിർദേശമുയർന്നെന്നും അദ്ദേഹം വ്യക്തമാക്കി.
إرسال تعليق