സിജെപി പ്രതിഷേധം; വീഡിയോകൾ അക്രമത്തിന് പ്രേരിപ്പിച്ചോ? രാജ്യത്തെ യൂട്യൂബർമാരും ഇൻഫ്ലുവൻസർമാർ നിരീക്ഷണത്തിൽ
ദില്ലി:കേന്ദ്രസർക്കാരിനെതിരെ നടന്ന സിജെപി പ്രതിഷേധത്തിൽ യൂട്യൂബർമാരും ഇൻഫ്ലുവൻസർമാർ നിരീക്ഷണത്തിൽ. പ്രകോപനപരമായ പോസ്റ്റുകളും വീഡിയോകളും പരിശോധിക്കുന്നതായാണ് വിവരം. അക്രമത്തിന് പ്രേരിപ്പിച്ചോ എന്നതിലാണ് അന്വേഷണം നടക്കുന്നത്. രാജ്യവ്യാപകമായി 180 അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണ്. ഡിജിറ്റൽ തെളിവുകളാണ് ദില്ലി പൊലീസ് ശേഖരിക്കുന്നത്.
അതേസമയം, അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് താൻ മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ആദ്യമായി മോദി ജന്തർ മന്തർ പരാമർശം നടത്തിയിരിക്കുന്നത്. ജന്തർ മന്തറിൽ എന്തൊക്കെ സംഭവിച്ചു എന്ന് രാജ്യം മുഴുവൻ കണ്ടതാണ്. സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിലും സ്ഥാനമില്ലാത്ത ഭാഷയാണ് ചില യുവാക്കൾ ഉപയോഗിച്ചത്. തനിക്കെതിരെ മാത്രമല്ല, അന്തരിച്ച തന്‍റെ അമ്മയ്ക്കെതിരെയും അധിക്ഷേപങ്ങൾ ഉയർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ പ്രായത്തിൽ തെറ്റുകൾ സംഭവിക്കാം. അത് തിരുത്താൻ ഇനി അവസരം ഉണ്ട്. കുട്ടികളെ നേരായ വഴി നടത്തേണ്ടത് നമ്മളാണ്. രാജ്യത്തെ മുന്നോട്ടു നയിക്കാൻ ചേർന്നു നിൽക്കാമെന്ന് കുട്ടികളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന പരാതിയിൽ 25കാരിയായ നോയിഡ സ്വദേശിനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇത്തരം അധിക്ഷേപങ്ങൾക്ക് കോപമോ പ്രതികാരമോ അല്ല മറുപടിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനുപകരം തങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കാൻ ശേഷിയുള്ളവരാണ് യുവാക്കൾ. കുട്ടികളെ ചേർത്തുപിടിച്ച് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട സമയമാണെന്നും കോടതി കയറ്റി ശിക്ഷിക്കുന്നതും വേട്ടയാടുന്നതുമല്ല പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. അധിക്ഷേപം നടത്തിയവരോട് ക്ഷമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സമൂഹവും ഇത് സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 'ഞാൻ നിങ്ങൾക്ക് വേണ്ടിയാണ്, നിങ്ങളുടെ ഭാവിക്കു വേണ്ടിയാണ് ജീവിക്കുന്നത്' എന്നും പ്രധാനമന്ത്രി പറഞ്ഞു.
إرسال تعليق