ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവം; 'മാനുഷിക പരിഗണന പോലും നല്‍കാതെ സ്ഥലം മാറ്റി', ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി എൻജിഒ യൂണിയൻ
കണ്ണൂർ: കണ്ണൂർ ചൊക്ലിയില്‍ ഹെല്‍ത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി എൻജിഒ യൂണിയൻ.
കെ മുരളീധരന് എൻജിഒ യൂണിയൻ ഇന്ന് തന്നെ പരാതി കൈമാറും. മാനുഷിക പരിഗണന പോലും നല്‍കാതെ സ്ഥലം മാറ്റിയതാണ് ദീപ ലേഖയെ അസ്വസ്ഥയാക്കിയതെന്നും, ഇതാണ് കുഴഞ്ഞുവീഴാൻ ഇടയാക്കിയതെന്നും, ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെടും. പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പക്ഷാഘാതമാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പോലീസിന് ലഭിച്ച മെഡിക്കല്‍ റിപ്പോർട്ട്.
എൻജിഒ യൂണിയന്‍റെ സജീവ പ്രവർത്തകയായിരുന്ന ദീപ ലേഖയെ ചൊക്ലിയില്‍ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നായിരുന്നു ഇടത് അനുകൂല സംഘടനകളുടെ ആരോപണം. ചൊക്ലിയില്‍ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയതിലെ മാനസിക ബുദ്ധിമുട്ട് മൂലമാണ് 52കാരി ദീപ ലേഖ കുഴഞ്ഞുവീണത് എന്നാണ് എൻജിഒ യൂണിയന്‍റെ ആരോപണം. പിണറായിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറങ്ങിയത്. ഇതെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഉച്ചക്ക് 12.45ന് ചൊക്ലി പഞ്ചായത്ത് ഓഫീസില്‍ വച്ച് ദീപ ലേഖ കുഴഞ്ഞ് വീണത്.
വെറും ആറുമാസം മാത്രമേ ആയിട്ടുള്ളു ദീപ ചൊക്ലിയില്‍ എത്തിയിട്ട്. വീണ്ടും ഒരു സ്ഥലം മാറ്റം ദീപയെ ബുദ്ധിമുട്ടിലാക്കി. രണ്ടാഴ്ച മുമ്പ് ദീപയെ മട്ടന്നൂരിലേക്ക് സ്ഥലം മാറ്റി എന്ന ഉത്തരവ് ഇറങ്ങിയിരുന്നു. വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റുവെന്ന് രേഖകളടക്കം ഹാജരാക്കിയതിനാല്‍ ആദ്യ ഉത്തരവ് റദ്ദാക്കിയെങ്കിലും, പിന്നീട് പിണറായിയിലേക്ക് മാറ്റുകയായിരുന്നു. ദീപയുടെ മൃതദേഹം ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ പ്രവർത്തകർ രംഗത്തെത്തി.
Post a Comment