'അവർ എന്നെ കൊന്നേക്കാം, മരിക്കുന്നെങ്കിൽ ജനിച്ച മണ്ണിൽ തന്നെ'; ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; തിരികെ യാത്ര ഡിസംബറിൽ
ധാക്ക: ബംഗ്ലാദേശിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഈ വർഷം ഡിസംബറോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് 78-കാരിയായ ഹസീന തന്റെ മടക്കയാത്രയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. തന്നെ കാത്തിരിക്കുന്നത് അറസ്റ്റോ മരണമോ ആകാം എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ തീരുമാനമെന്നും, മരിക്കുകയാണെങ്കിൽ അത് സ്വന്തം മണ്ണിലായിരിക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. ഡിസംബറോടെ ബംഗ്ലാദേശിൽ തിരിച്ചെത്തി നേരിട്ട് കോടതിയിൽ ഹാജരായി കീഴടങ്ങാനാണ് ഹസീനയുടെ തീരുമാനം. ഇന്ത്യയിൽ ഒളിവിൽ കഴിയുന്ന മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ ഉൾപ്പെടെയുള്ള അവാമി ലീഗിലെ മുതിർന്ന നേതാക്കളും തന്നോടൊപ്പം മടങ്ങുമെന്നും അവർ വെളിപ്പെടുത്തി.
തന്റെ പാർട്ടി പ്രവർത്തകർ ബംഗ്ലാദേശിൽ കടുത്ത അടിച്ചമർത്തലുകൾ നേരിടുകയാണ്. തന്നെ വിട്ടുകിട്ടാൻ ധാക്കയിലെ പുതിയ സർക്കാർ ഇന്ത്യയ്ക്ക് തുടർച്ചയായി കത്തുകൾ അയക്കുന്നുണ്ട്. എന്നാൽ ആരും നിർബന്ധിച്ചിട്ടല്ല, താൻ സ്വയം മടങ്ങാൻ തീരുമാനിച്ചതാണ്. ഈ വിഷയത്തിൽ നിലവിലെ ബംഗ്ലാദേശ് അധികാരികളുമായി യാതൊരുവിധ രഹസ്യ ചർച്ചകളും നടത്തിയിട്ടില്ല. 2024-ൽ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് രണ്ട് പതിറ്റണ്ടോളം ബംഗ്ലാദേശ് ഭരിച്ച ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടേണ്ടി വന്നത്. തുടർന്ന് നവംബറിൽ പ്രക്ഷോഭകർക്ക് നേരെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടു എന്ന കുറ്റത്തിന് ഹസീനയ്ക്ക്, അവരുടെ അസാന്നിധ്യത്തിൽ ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശിൽ അവാമി ലീഗിന് നിരോധിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള കോടതി വിധികൾ രാഷ്ട്രീയ പ്രേരിതമാണെന്നും ജയിൽവാസത്തെ ഭയപ്പെടുന്നില്ലെന്നും ഹസീന കൂട്ടിച്ചേർത്തു. മടക്കയാത്രയിലൂടെ ബംഗ്ലാദേശിലെ ജനാധിപത്യവും അവാമി ലീഗിന്റെ രാഷ്ട്രീയ അവകാശങ്ങളും വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. ഹസീനയുടെ തിരിച്ചുവരുമെന്ന പ്രഖ്യാപനം ബംഗ്ലാദേശിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
إرسال تعليق