പയ്യന്നൂരില്‍ ഒന്നര വയസുകാരൻ മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍
കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ച സംഭവത്തില്‍ ചികിത്സിച്ച ഡോക്ടർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ ബോർഡിന്റെ കണ്ടെത്തല്‍.
പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി നടപടികളുമായി മുന്നോട്ടുപോകണമെന്ന് അഞ്ചംഗ മെഡിക്കല്‍ ബോർഡ് ശുപാർശ ചെയ്തു.
അതേസമയം ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഏഴ് പേരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ മൂന്ന് പേരെ മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനുവദിച്ചുള്ളൂ. കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി ആളുകളെ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താത്തെതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ പ്രതികരിച്ചത്.
നിയമപരമല്ലാത്ത ഇടപെടല്‍ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അനാവശ്യമായി എന്തിനാണ് മെഡിക്കല്‍ ബോര്‍ഡില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതെന്നായിരുന്നു ചോദ്യം. യോഗത്തില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്നുപേരും ചികിത്സാ പിഴവ് ശരി വെച്ചിരുന്നു. ആശുപത്രിക്ക് ക്രിമിനല്‍ അനാസ്ഥ സംഭവിച്ചെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത് കുമാര്‍ പറഞ്ഞു. ലഭിച്ച രേഖകള്‍ പരിശോധിക്കുമ്പോള്‍ അനാസ്ഥ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും.
Post a Comment