അരിയും ഗോതമ്പും ഇനി എടിഎമ്മിലൂടെ; സംസ്ഥാനത്ത് ഒഡീഷ മാതൃകയിൽ പുത്തൻ പരീക്ഷണത്തിന് ഒരുങ്ങി ഭക്ഷ്യവകുപ്പ്
പണം പിൻവലിക്കുന്നതിനു സമാനമായി എടിഎമ്മിലൂടെ (ധാന്യവിതരണ യന്ത്രം)
അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. പദ്ധതിയുടെ പ്രാരംഭ നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചു. ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ആലോചിക്കുന്നത്.
ഒഡീഷയിലെ ഭുവനേശ്വറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ധാന്യവിതരണ യന്ത്രമാണ് നിലവിലുള്ളത്. ഉപഭോക്താക്കൾക്ക് ധാന്യം ലഭിക്കുന്നതിനായി യന്ത്രത്തിൽ ആധാർ, റേഷൻ കാർഡ് വിവരങ്ങൾ നൽകണം. തുടർന്ന് ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം സ്ഥിരീകരിച്ചാൽ, ആവശ്യമായ ധാന്യങ്ങൾ മെഷീനിൽ നിന്ന് ശേഖരിക്കാനാകും.
നിലവിലുള്ള ധാന്യ എടിഎം സംവിധാനങ്ങളിൽ ഉപഭോക്താക്കൾക്ക് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ധാന്യങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് പ്രവർത്തനം. പദ്ധതിയുടെ സാധ്യതകളും പ്രായോഗിക വശങ്ങളും സംബന്ധിച്ച് സിവിൽ സപ്ലൈസ് വകുപ്പ് വിശദമായ പഠനം നടത്തും. പദ്ധതി നടപ്പായാൽ റേഷൻ കാർഡ് ഉടമകൾക്ക് രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാനാകും.
ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഒഡീഷ സർക്കാർ രാജ്യത്തെ ആദ്യ ധാന്യ എടിഎം സ്ഥാപിച്ചത്. സംസ്ഥാനത്ത് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും എന്നാൽ ഇത് റേഷൻ കടയുടമകളെ ബാധിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
إرسال تعليق