‘ഉച്ചത്തിൽ പാട്ടുകൾ വെക്കരുത്, സ്പീക്കറിൽ സംസാരിക്കരുത്, ഹെഡ്ഫോണുകൾ നിർബന്ധം’; ബസുകളിൽ യാത്രക്കാർക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ
തമിഴ്‌നാട്ടിൽ സർക്കാർ ബസുകളിലെ യാത്രക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഉപയോഗിക്കുന്നതാൻ ഇപ്പോൾ വിലക്കിയിരിക്കുന്നത്. മൊബൈൽ ഉപയോഗിക്കുമ്പോൾ ഹെഡ്‌സെറ്റ് നിർബന്ധമാക്കിയതോടൊപ്പം ബസുകളിൽ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതും മൊബൈൽ അല്ലെങ്കിൽ മറ്റ് ഓഡിയോ ഉപകരണങ്ങളിലൂടെ ശബ്ദം പുറത്ത് കേൾക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതും നിരോധിച്ചു.
പൊതുഗതാഗതത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതും ഫോണുപയോഗിക്കുന്നതും നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഉച്ചത്തിൽ പാട്ടുവയ്ക്കുക, സ്പീക്കറിൽ സംസാരിക്കുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 2,500 രൂപ പിഴയീടാക്കുമെന്നാണ് സിഎംആർഎൽ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ സർക്കാർ ബസുകളിലും പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.
എല്ലാ സർക്കാർ ബസ് കോർപ്പറേഷനുകൾക്കും കീഴിലുള്ള ബസുകളിൽ ഈ ചട്ടം നിർബന്ധമാക്കി. ഉച്ചത്തിൽ സംസാരിക്കുന്നതും സ്പീക്കർ മോഡ് ഉപയോഗിക്കുന്നതും മാത്രമല്ല, ഇയർഫോൺ ഇല്ലാതെ പാട്ട് കേൾക്കുന്നതും വീഡിയോ കാണുന്നതും വിലക്കിയിട്ടുണ്ട്. ഡ്രൈവർമാർ ഉച്ചത്തിൽ പാട്ട് വയ്ക്കരുത്, യാത്രക്കാർ സ്പീക്കറിൽ ഉറക്കെ സംസാരിക്കുകയോ ഇയർഫോൺ ഇല്ലാതെ പാട്ടോ വാർത്തകളോ കേൾക്കുകയോ ചെയ്യരുത് തുടങ്ങിയ മൂന്ന് പ്രധാന നിർദേശങ്ങളാണ് ബസുകളിലെ ശബ്ദമലിനീകരണം ഒഴിവാക്കാൻ ഗതാഗത വകുപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്.
ജീവനക്കാർ യാത്രക്കാരിൽ അവബോധം സൃഷ്ടിക്കുകയും ബസുകളിൽ ബോധവത്കരണ സ്റ്റിക്കറുകൾ പതിക്കുകയും വേണമെന്നും ഗതാഗത സെക്രട്ടറി നിർമൽ രാജിന്റെ സർക്കുലറിൽ പറയുന്നു. എന്നാൽ നിർദേശങ്ങൾ ലംഘിച്ചാൽ പിഴയുണ്ടാകുമോയെന്ന കാര്യത്തിൽ സർക്കുലർ വ്യക്തത നൽകിയിട്ടില്ല. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, ഓൾ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ മാനേജിങ് ഡയറക്ടർമാർക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
Post a Comment