ദിവസങ്ങളോളം ആളെ പുറത്തേക്ക് കണ്ടില്ല; വാതിൽ തുറന്നപ്പോൾ കണ്ടത് ഒരു മാസം പഴക്കമുള്ള അസ്ഥികൂടം
തിരുവനന്തപുരം: കരകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ ദിവസങ്ങളോളം വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും മാത്രം. ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയത്.
പാളയം മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം ചെയ്തിരുന്ന കരകുളം നെല്ലിവിള ജയാഭവനിൽ രവീന്ദ്രൻ(76) ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇയാളെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല.
ക്ഷേമപെൻഷനുമായി ജീവനക്കാർ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ദിവസങ്ങൾക്കുശേഷം രണ്ടാം തവണയും ക്ഷേമപെൻഷനുമായി എത്തിയപ്പോഴും വീട് അകത്തുനിന്ന് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ചു.
മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് നെടുമങ്ങാട് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടമായി കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. മാംസഭാഗങ്ങളെല്ലാം അഴുകി നശിച്ച നിലയിലായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ ഒരു മാസത്തോളം പഴക്കം കണ്ടെത്തി.
രവീന്ദ്രന്റെ ഭാര്യ ലളിത അഞ്ചുവർഷം മുന്പ് മരണപ്പെട്ടിരുന്നു. തുടർന്ന് ഒറ്റയ്ക്കാണ് ഇയാൾ കഴിഞ്ഞിരുന്നത്. മക്കൾ: ജയകുമാർ, ഗിരീഷ്കുമാർ, ലതകുമാരി. സംസ്കാരം നടത്തി.
إرسال تعليق