എഥനോള്‍ പെട്രോള്‍ ഒഴിച്ച് ഓടിയ 21 ലക്ഷത്തിന്‍റെ മാരുതി ഗ്രാന്‍ഡ് വിറ്റാര സ്രോങ് ഹൈബ്രിഡിന്‍റെ എഞ്ചിൻ അടിച്ചുപോയി, പുത്തൻ വണ്ടി നൽകാൻ ഉത്തരവ്
റായ്പൂർ: എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഛത്തീസ് ഘട്ടിലെ റായ്പൂരില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. പുതിയ വാഹനം നല്‍കിയില്ലെങ്കില്‍ നാല്‍പത്തിയഞ്ച് ദിവസത്തിനകം മാനസിക പ്രയാസമുണ്ടാക്കിയതിനടക്കം 21 ലക്ഷത്തി അറുപതിനായിപരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്കും, ഡീലര്‍ക്കുമാണ് നിര്‍ദ്ദേശം. എഥനോള്‍ പെട്രോളിനെ കേന്ദ്രം പരമാവധി പ്രോത്സാഹിപ്പിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ആശങ്ക ശരിവയ്കകുന്ന സംഭവമാണ് ഛത്തീസ് ഘട്ടില്‍ നടന്നത്. ഡോ. പ്രേംരാജ് ദേവത് എന്നയാള്‍ 2023 ല്‍ വാങ്ങിയ മാരുതി കാറില്‍ എഥനോള്‍ പെട്രോള്‍ ഉപയോഗിച്ച് എഞ്ചിന്‍ തകരാറിലായെന്നായിരുന്നു പരാതി. ഇരുപത്തിയൊന്നായിരത്തോളം കിലേോമീറ്റർ ഓടിയ ശേഷം എഞ്ചിന്‍ നിരന്തരം ഓഫാകാന്‍ തുടങ്ങി. എഞ്ചിനിലും, പൈപ്പിലും വെളുത്ത ജെല്ലി പോലുള്ള പാദര്‍ത്ഥം അടിഞ്ഞ് ഇന്ധനപ്രവാഹാം തടസപ്പെട്ടതായി കണ്ടെത്തി.
ഉപഭോക്തൃ കമ്മീഷനിലെത്തിയ പരാതിയില്‍ നിര്‍മ്മാതാക്കളും, ഡീലറും ആരോപണം നിഷേധിച്ചു. വാഹന നിര്‍മ്മാണത്തില്‍ തകരാറില്ലെന്നും, ഗുണനിലവാരമില്ലാത്ത ഇന്ധനം ഉപയോഗിച്ചതാകാം കാരണമെന്നും മാരുതി സുസുക്കി വാദിച്ചു. വാഹനം വാങ്ങുന്ന സമയത്ത് എഥനോള്‍ പെട്രോളിന് മാത്രം അനുയോജ്യമായ വാഹനമാണെന്ന വിവരം മറച്ച് വച്ചുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. വിപണിയില്‍ ലഭ്യമാകുന്ന ഇന്ധനം കൃത്യമായി ഉപയോഗിക്കുന്ന വിധം സാങ്കേതിക വിദ്യയോടെ വാഹനങ്ങള്‍ എത്തിക്കുകയെന്നത് നിര്‍മ്മാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചൂ.നിരന്തരം സര്‍വീസ് സെന്‍ററില്‍ കയറ്റിയിട്ടും പ്രശ്നം പരിഹരിക്കാനാകാത്തതും വീഴ്ചയായി കണ്ടെത്തി. തുടര്‍ന്ന് ഇ20 പെട്രോളിന് അനുയോജ്യമായ എഞ്ചിനുള്ള വാഹനം പകരം നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കാര്‍ മാറ്റി നല്‍കിയില്ലെങ്കില്‍ വിലയായ 20.50 ലക്ഷം രൂപ നല്‍കണം, മാനസിക പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപയും, കോടതി ചെലവുകള്‍ക്കായി പതിനായിരം രൂപയും നല്‍കാനാണ് നിര്‍ദ്ദേശം. നാല്‍പത്തിയഞ്ച് ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ വര്‍ഷം 7 ശതമാനം പലിശകൂടി കണക്കാക്കിയുള്ള തുക നല്‍കണമെന്നും ഉപഭോക്തൃ തര്‍ക്ക കമ്മീഷന്‍ ഉത്തരവിട്ടു. എഥനോള്‍ പെട്രോള്‍ പഴയ വാഹനങ്ങളിലും, ചില പുതിയ വാഹനങ്ങളിലും എഞ്ചിന്‍ തകരാറിനും, മൈലജ് കുറയുന്നതിനും കാരണമാകുന്നുവെന്ന പരാതികള്‍ക്കിടെയാണ് ഉപഭോക്തൃ കമ്മീഷന്‍റെ വിധി വന്നിരിക്കുന്നത്. ഭാവിയില്‍ സമാന പ്രശ്നങ്ങള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഈ വിധി സഹായമായേക്കാം. എഥനോള്‍ പെട്രോളില്‍ അഴിമതി ആക്ഷേപം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനിരിക്കേ പ്രതിപക്ഷത്തിന്‍റെ വാദങ്ങള്‍ക്കും ഈ വിധി ശക്തി നല്‍കിയേക്കും.
إرسال تعليق