വിവാഹം കഴിഞ്ഞ് 2 വർഷം, വാർഷിക ആഘോഷത്തിന് പിന്നാലെ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, ഭർത്താവിനെ ചോദ്യം ചെയ്ത് പൊലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. സന്ധ്യയ്ക്ക് എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചെന്നുമാണ് ഭർതൃപിതാവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികമെന്നും മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. എന്നാൽ വിഘേനേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയ്ക്ക് കാരണമറിയില്ലന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ - കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. വിഘ്നേശ്വരിയുടെ ഫോൺ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ വിഘ്നേശ്വരി ദുഖിതയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാൽ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു
إرسال تعليق