താടി വളര്‍ത്തി രൂപം മാറ്റി, ഫോണ്‍ ഉപേക്ഷിച്ച് ക്ഷേത്രങ്ങളില്‍ ഒളിവ് ജീവിതം; നിതിൻ രാജ് കേസില്‍ ഡോ. റാം വലയിലായത് 100-ാം ദിവസം
കണ്ണൂർ:അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിലെ ഒന്നാംപ്രതി ഡോ.എം.കെ. റാം നൂറാം ദിനമാണ് പൊലീസിന്റെ പിടിയിലായത്. നൂറുദിവസത്തെ ഒളിവുജീവിതം ഏറെ സംഭവബഹുലമായിരുന്നു.നിതിൻ രാജിന്റെ മരണവിവരം പുറത്തുവന്നയുടൻ കണ്ണൂരില്‍ നിന്ന് തീവണ്ടിയില്‍ വാരാണസിയിലേക്ക് കടന്നതാണ് ഡോ. റാമിന്റെ ആദ്യ നീക്കം.
അവിടെ നിന്ന് തിരിച്ചെത്തി സ്വദേശമായ ആന്ധ്രയിലെ എട്ടോളം ഗ്രാമങ്ങളില്‍ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതുവരെ ഒളിവില്‍ കഴിഞ്ഞു.ബന്ധുവും രണ്ട് സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്നുപേരുടെ സഹായം ഇതിനുണ്ടായിരുന്നു. പകല്‍ സമയം ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇവർ രാത്രിയോടെ വീടുകളിലോ വാടകമുറികളിലോ താമസം മാറി.
ഇതിന് നിരവധി പേരുടെ സഹായം ലഭിച്ചതായാണ് പൊലീസിന്റെ നിഗമനം.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണസംഘം ആന്ധ്രയില്‍ റാമിന്റെ നാട്ടില്‍ ക്യാമ്പ് ചെയ്തു. ഇതറിഞ്ഞ് റാം കർണാടകയിലേക്ക് കടന്നു. കുടകിന് സമീപത്തെ ഗുണ്ടൂർ ഗ്രാമത്തിലായിരുന്നു പിന്നീട് ഒളിവ്.
ഇവിടെയും ദിവസം മുഴുവൻ ഗ്രാമീണ ക്ഷേത്രങ്ങളിലായിരുന്നു കഴിച്ചുകൂട്ടിയത്. പൊലീസ് വേഷം മാറി എത്തുമെന്ന ഭയത്താല്‍ ഗ്രാമത്തിലെത്തുന്ന അപരിചിതരെ പ്രത്യേകം നിരീക്ഷിച്ചു. സംശയം തോന്നിയാല്‍ അടുത്തുള്ള ഉള്‍നാടൻ ഗ്രാമത്തിലേക്ക് മാറി. യാത്ര മുഴുവൻ ഗ്രാമീണ ബസുകളിലായിരുന്നു.
സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങുകയല്ലാതെ മാർഗമില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇതേത്തുടർന്ന് ഞായറാഴ്ച രാത്രി സഹോദരിക്കും അഭിഭാഷകനുമൊപ്പം കണ്ണൂരിലേക്ക് പുറപ്പെട്ടപ്പോഴാണ് പൊലീസ് പിടികൂടിയത്.ഒളിവുകാലത്ത് റാം സ്വന്തം മൊബൈല്‍ ഫോണ്‍ ഒരുതവണ പോലും ഉപയോഗിച്ചില്ല.
കൂടെയുണ്ടായിരുന്നവരുടെ ഫോണാണ് ഉപയോഗിച്ചത്. മുൻകൂർ ജാമ്യാപേക്ഷ, വീട്ടുകാരുമായുള്ള ബന്ധം എന്നിവയ്ക്കും അതേ ഫോണ്‍ ഉപയോഗിച്ചു. ചെലവിനായി ഒരുലക്ഷം രൂപ കൈയില്‍ കരുതി. ലൊക്കേഷൻ കിട്ടാതിരിക്കാൻ ഈ സമയം എടിഎമ്മില്‍ നിന്നോ ബാങ്കില്‍ നിന്നോ പണം പിൻവലിച്ചില്ല.
രൂപവും വേഷവും മാറ്റിയായിരുന്നു ഒളിവ്. ക്ലീൻ ഷേവ് ചെയ്തിരുന്ന റാം വെളുത്ത താടി വളർത്തുകയും മുടിക്ക് നിറം നല്‍കുകയും ചെയ്തു. വസ്ത്രധാരണരീതിയും മാറ്റി. മലയാളികള്‍ തീരെയില്ലാത്ത സ്ഥലങ്ങളിലാണ് താമസിച്ചത്.അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലില്‍ റാം പൊട്ടിക്കരഞ്ഞു. "നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ല. അധ്യാപകൻ എന്ന നിലയില്‍ കർശനമായി പെരുമാറുണ്ട്. വിദ്യാർഥികളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് അത്. ജാതി അധിക്ഷേപം നടത്തിയിട്ടില്ല" എന്നായിരുന്നു മൊഴി.
إرسال تعليق