തളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിന് തുടര്‍ച്ചയായി നാലാം പോക്സോ കേസ്; കാസര്‍കോട്ട് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്നേഹ മെര്‍ലിനെതിരെ പൊലീസ് കേസെടുത്തു
കാസർകോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്നേഹ മെർലി(25)നെതിരെ മേല്‍പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇതോടെ സ്നേഹ മെർലിനെതിരെയുള്ള പോക്സോ കേസുകളുടെ ആകെ എണ്ണം നാലായി ഉയർന്നു. നിലവില്‍ മുൻപ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുമായി ബന്ധപ്പെട്ട് കണ്ണൂർ വനിതാ ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞുവരികയാണ് പ്രതി.
കൗണ്‍സിലിംഗില്‍ പുറത്തുവന്ന വിവരങ്ങള്‍
മേല്‍പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന 16-കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എടുത്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ മെർലിൻ ഇവരുടെ വീട് സന്ദർശിച്ച വേളയിലാണ് പീഡനം നടത്തിയതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. സംഭവം നടന്ന സമയത്ത് ഭയം കാരണം പെണ്‍കുട്ടി ഈ വിവരം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വിദ്യാലയവുമായി ബന്ധപ്പെട്ട് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം കുട്ടി കൗണ്‍സിലറോട് തുറന്നുപറഞ്ഞതെന്നും തുടർന്നാണ് വിവരം പൊലീസിനെ അറിയിച്ചതെന്നും മേല്‍പറമ്പ് പൊലീസ് വ്യക്തമാക്കി. ഇത് മുൻപ് നടന്ന സംഭവമാണെന്നും ഇരയായ പെണ്‍കുട്ടി ഭയം കാരണമാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മുൻപ് രജിസ്റ്റർ ചെയ്ത കേസുകള്‍
സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവയായിരുന്നു. 2025 മാർച്ച് 14-നാണ് 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്നേഹ മെർലിൻ ആദ്യമായി അറസ്റ്റിലാകുന്നത്. സ്കൂള്‍ വിദ്യാർത്ഥിനിയുടെ ബാഗില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്നുള്ള കൗണ്‍സിലിംഗിലാണ് പീഡന വിവരങ്ങള്‍ പുറത്തുവന്നത്. സ്വർണ്ണ ബ്രേസ്‌ലെറ്റ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി കുട്ടിയെ സ്വാധീനിച്ചാണ് പീഡിപ്പിച്ചതെന്ന് മുൻപ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ, ഇരയായ പെണ്‍കുട്ടിയുടെ 15 വയസ്സുള്ള സഹോദരനെയും പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായി. തുടർന്ന് ആ കേസിലും തളിപ്പറമ്പ് പൊലീസ് സ്നേഹ മെർലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, 14 വയസ്സുകാരനായ മറ്റൊരു ബാലനെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലും ഇവർക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. തളിപ്പറമ്പിലെ കേസുകളുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ ലൈംഗികാതിക്രമം, അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളും പോക്സോ നിയമത്തിലെ ഗുരുതര ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ഈ കേസുകളില്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ കുറഞ്ഞത് 20 വർഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അന്വേഷണം ശക്തമാക്കി പൊലീസ്
പോക്സോ കേസുകളില്‍ പ്രതിയാകുന്നതിന് തൊട്ടുമുമ്പ് തളിപ്പറമ്പില്‍ ഓട്ടോ സ്പെയർ പാർട്സ് കട ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്നേഹ മെർലിൻ. ഇതിനിടെ, സിപിഐ കണ്ണൂർ ജില്ലാ നേതാവ് കോമത്ത് മുരളീധരനെ ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമിച്ച കേസിലും ഇവർക്കെതിരെ തളിപ്പറമ്പ് പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയതായി കാസർകോട്ടെ 16-കാരിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസില്‍ മേല്‍പറമ്പ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരയുടെ രഹസ്യമൊഴിയും കൗണ്‍സിലിംഗ് റിപ്പോർട്ടുകളും ഉള്‍പ്പെടെയുള്ള നിർണ്ണായക തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Post a Comment