വിജയിക്കാവുന്ന സീറ്റിൽ തോറ്റ് കോൺഗ്രസ്, പണിയായത് സ്വന്തം പക്ഷത്തെ ക്രോസ് വോട്ടിംഗ്, ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി
റാഞ്ചി:രാജ്യസഭ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു. എൻഡിഎ പിന്തുണച്ച സ്വതന്ത്രൻ വിജയിച്ചു.ഒരു സീറ്റിൽ ജെ എംഎമ്മും വിജയിച്ചു. മല്ലികാർജ്ജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറി പ്രണവ് ഝായാണ് തോറ്റത്. പ്രതിപക്ഷ സഖ്യത്തിൽ ഉണ്ടായ ക്രോസ് വോട്ടിംഗിനെ തുടർന്നാണ് എൻ.ഡി.എ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി അട്ടിമറി വിജയം നേടിയത്. നിയമസഭയിൽ എൻ.ഡി.എയ്ക്ക് ആവശ്യത്തിന് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും നടന്ന ക്രോസ് വോട്ടിംഗാണ് പരിമൾ നത്വാനിയുടെ വിജയത്തിന് വഴിയൊരുക്കിയത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം നത്വാനി 28 വോട്ടുകൾ നേടി വിജയിച്ചപ്പോൾ കോൺഗ്രസിന്റെ പ്രണവ് ഝായ്ക്ക് 20 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ജെ.എം.എം സ്ഥാനാർത്ഥിയായ ബൈദ്യനാഥ് റാം 30 വോട്ടുകളോടെയാണ് വിജയം ഉറപ്പിച്ചത്. ആകെ മൂന്ന് വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. ഇതിൽ രണ്ട് വോട്ടുകൾ ബി.ജെ.പി എം.എൽ.എമാരുടേതും ഒന്ന് കോൺഗ്രസ് എം.എൽ.എയുടേതുമായിരുന്നു.
ആകെ 81 അംഗങ്ങളുള്ള ജാർഖണ്ഡ് നിയമസഭയിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് ചുരുങ്ങിയത് 28 ഒന്നാം മുൻഗണനാ വോട്ടുകൾ ആവശ്യമായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് നിയമസഭയിൽ 24 എം.എൽ.എമാർ മാത്രമാണുണ്ടായിരുന്നത്. അതായത് വിജയിക്കാൻ ആവശ്യമായ സംഖ്യയേക്കാൾ നാല് വോട്ടുകൾ അവർക്ക് കുറവായിരുന്നു. മറുഭാഗത്ത്, ജെ.എം.എമ്മും കോൺഗ്രസും മറ്റ് സഖ്യകക്ഷികളും ഉൾപ്പെടുന്ന ഭരണപക്ഷമായ 'ഇന്ത്യ' മുന്നണിക്ക് സഭയിൽ 56 അംഗങ്ങളുടെ ശക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ടും പ്രതിപക്ഷ നിരയിൽ നിന്നുള്ള അപ്രതീക്ഷിത വോട്ട് ചോർച്ച നത്വാനിക്ക് തുണയായി. നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിൽ 81 എം.എൽ.എമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിരുന്നു. ആർ.ജെ.ഡിയുടെ നാല് എം.എൽ.എമാരും സി.പി.ഐ (എം-എൽ) ലിബറേഷന്റെ രണ്ട് എം.എൽ.എമാരും നത്വാനിക്ക് അനുകൂലമായി വോട്ട് ചെയ്തതായാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ വ്യവസായിയും കോർപ്പറേറ്റ് എക്സിക്യൂട്ടീവുമായ നത്വാനി, 2008-നും 2020-നും ഇടയിൽ തുടർച്ചയായി രണ്ട് തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജാർഖണ്ഡിനെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ എത്തിയിട്ടുണ്ട്
إرسال تعليق