Join News @ Iritty Whats App Group

പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന; നിലവിൽ വരിക നാല് സുപ്രധാന മാറ്റങ്ങൾ, യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ

പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന; നിലവിൽ വരിക നാല് സുപ്രധാന മാറ്റങ്ങൾ, യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ


അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ യാത്രകളെയും പാസ്‌പോർട്ട് സംബന്ധമായ ആവശ്യങ്ങളെയും ബാധിക്കുന്ന നാല് സുപ്രധാന മാറ്റങ്ങളാണ് വരാൻ പോകുന്നത്. സാധാരണ അപേക്ഷകൾ മുതൽ ഇന്ത്യയിലേക്കുള്ള യാത്ര വരെ ഇനി മാറുകയാണ്.

പാസ്‌പോർട്ട് നിരക്കുകളിലെ വൻ വർദ്ധനവാണ് ഒന്നാമത്തെ മാറ്റം. ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75 ശതമാനം വരെ വർദ്ധിക്കാൻ പോകുകയാണ്. ഇത് സമീപകാലത്തെ ഏറ്റവും വലിയ നിരക്ക് വർദ്ധനവാണ്. യുഎഇയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇത് ബാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജൂൺ 20-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, പരിഷ്കരിച്ച നിരക്കുകൾ യുഎഇ ഉൾപ്പെടെ ആഗോളതലത്തിൽ ബാധകമായിരിക്കും. യുഎഇ-യിലെ ഇന്ത്യൻ മിഷനുകൾ പുതുക്കിയ പ്രാദേശിക നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

അതുപോലെ തന്നെ 36 പേജിന്റെ സാധാരണ പാസ്‌പോർട്ടിന് ഇനി മുതൽ 1,500 രൂപയ്ക്ക് പകരം 2,500 രൂപ നൽകണം. 60 പേജിന്റെ പാസ്‌പോർട്ടിന് ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി വർദ്ധിക്കും. ഇനി തത്കാൽ അപേക്ഷകൾക്കാണെങ്കിൽ 6,000 രൂപ വരെയും, പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ 7,500 രൂപ വരെയും ചിലവ് വരും. ദിർഹത്തിലുള്ള പുതിയ നിരക്കുകൾ യുഎഇയിലെ ഇന്ത്യൻ മിഷനുകൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇനി മുതൽ ബിഎൽഎസ് വഴിയല്ല പാസ്‌പോർട്ട്-വിസ സേവനങ്ങൾ നടക്കുക. ജൂലൈ 1 മുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഈ കോൺസുലാർ സേവനങ്ങൾ പൂർണ്ണമായി ഏറ്റെടുക്കും. പുതിയ മാതൃക പ്രകാരം പാസ്‌പോർട്ട് പുതുക്കൽ, ഒസിഐ കാർഡുകൾ, വിസ അപേക്ഷകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ വരും. ഓരോ ഇടപാടിനും 19 ദിർഹം എന്ന സർവീസ് ചാർജാണ് അൽഹിന്ദ് നിശ്ചയിച്ചിരിക്കുന്നത്. അപ്പോയിന്‍റ്മെന്‍റുകൾ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ലഭ്യമാക്കും, കൂടാതെ ഒരു അപേക്ഷയുടെ നടപടികൾ ഏകദേശം 30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഇനി എല്ലാം 'ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ' എന്ന ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിലായിരിക്കും. 19 ദിർഹം ആണ് അൽഹിന്ദ് സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനകം അപ്പോയിന്റ്മെന്റും, വെറും 30 മിനിറ്റിൽ പ്രൊസസിംഗും പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം. ഈ മാറ്റം കാരണം ജൂൺ 26 മുതൽ ജൂൺ 30 വരെ സാധാരണ കോൺസുലാർ സേവനങ്ങൾ ലഭ്യമായിരിക്കില്ല. എന്നാൽ അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ നേരിട്ട് ബന്ധപ്പെടാം. യു.എ.ഇയിലുടനീളം ഇതിനായി 16 പുതിയ കേന്ദ്രങ്ങളാണ് വരുന്നത്.

അബുദാബി: 6 കേന്ദ്രങ്ങൾ, ദുബായ്: 2 കേന്ദ്രങ്ങൾ, ഷാർജ: 2 കേന്ദ്രങ്ങൾ, ബാക്കി കേന്ദ്രങ്ങൾ അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലായിരിക്കും. പൂർണ്ണമായ വിലാസങ്ങൾ ജൂലൈ 1-ലെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രഖ്യാപിക്കും.

45 ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹങ്ങളിലൊന്നാണ് യുഎഇ-യിലുള്ളത്. യുഎഇ-യിലെ ഇന്ത്യൻ മിഷനുകൾ പ്രതിവർഷം 5,60,000-ത്തിലധികം കോൺസുലാർ സേവനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്, ഇതിൽ 3,60,000-ത്തിലധികം പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ഇടപാടുകളാണ്. നിരക്ക് വർദ്ധനവും സേവനദാതാക്കളുടെ മാറ്റവും സമീപകാലത്ത് യുഎഇയിലെ ഇന്ത്യയുടെ കോൺസുലാർ സംവിധാനത്തിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു പുതിയ നിബന്ധനയുണ്ട്. യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർ യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് 'എയർ സുവിധ 2.0' ഓൺലൈൻ ഫോം നിർബന്ധമായും പൂരിപ്പിച്ചിരിക്കണം. നിങ്ങളുടെ യാത്രാ വിവരങ്ങളും ആരോഗ്യ വിവരങ്ങളും ഇതിൽ നൽകേണ്ടതുണ്ട്. നാട്ടിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ ഫോണിൽ ഡൗൺലോഡ് ചെയ്ത ഈ ഫോം കാണിച്ചാൽ മതി. വിമാനമിറങ്ങി പേപ്പറുകൾ പൂരിപ്പിച്ചു സമയം കളയുന്നത് ഇതിലൂടെ ഒഴിവാക്കാം.

അതേസമയം പാസ്‌പോർട്ട് എന്നത് ഒരു യാത്രാ രേഖ മാത്രമാണെന്നും അത് പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്നും ഇന്ത്യൻ അധികൃതർ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വം നിർണ്ണയിക്കുന്നത് ഒന്നിലധികം സർക്കാർ രേഖകളിലൂടെയാണ്. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പാസ്‌പോർട്ട് നൽകുന്നതെങ്കിലും, അത് വ്യക്തിയുടെ പൗരത്വ പദവി സ്ഥിരീകരിക്കുന്നില്ല. ഭരണഘടനയും 1955-ലെ പൗരത്വ നിയമവും അനുസരിച്ചാണ് പൗരത്വം നിയന്ത്രിക്കപ്പെടുന്നതെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പാസ്‌പോർട്ട് ഒരു പ്രധാന തിരിച്ചറിയൽ രേഖയും യാത്രാ രേഖയുമായി തുടരുമെങ്കിലും അത് ദേശീയതയുടെ അന്തിമ തെളിവല്ല.

Post a Comment

أحدث أقدم
Join Our Whats App Group