Join News @ Iritty Whats App Group

പൂവും ലഡ്ഡുവും കിട്ടി, കൂടെ ടിക്കറ്റിന് കാശും വാങ്ങി; ഓർഡിനറിയിൽ വിദ്യാർഥിനികളിൽ നിന്ന് ബസ് ചാർജ് ഈടാക്കിയെന്ന് പരാതി

പൂവും ലഡ്ഡുവും കിട്ടി, കൂടെ ടിക്കറ്റിന് കാശും വാങ്ങി; ഓർഡിനറിയിൽ വിദ്യാർഥിനികളിൽ നിന്ന് ബസ് ചാർജ് ഈടാക്കിയെന്ന് പരാതി


തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമായി കെഎസ്ആർടിസി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിനത്തിൽ തന്നെ വിവാദം. പദ്ധതി നിലവിൽ വന്നതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ വിദ്യാർഥിനികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെന്ന പരാതിയാണ് ഉയർന്നത്. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് സർവീസ് നടത്തിയ ഓർഡിനറി ബസിലാണ് സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാവിലെ ഒമ്പത് മണിയോടെ തൃശൂരിൽ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ, 9.35ഓടെ ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികളിൽ നിന്നാണ് കണ്ടക്ടർ യാത്രാക്കൂലി വാങ്ങിയതെന്ന് ആരോപണം.

സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ടിക്കറ്റിംഗ് സംവിധാനത്തിൽ ആവശ്യമായ അപ്ഡേറ്റ് പൂർത്തിയായിട്ടില്ലെന്ന സാങ്കേതിക കാരണമാണ് ജീവനക്കാർ വിശദീകരണമായി നൽകിയതെന്ന് വിദ്യാർഥിനികൾ പറഞ്ഞു. സൗജന്യ യാത്ര ആരംഭിക്കുന്നത് കാത്ത് രാവിലെ എട്ടര മുതൽ ബസ് സ്റ്റാൻഡിൽ കാത്തുനിന്നിരുന്നുവെന്നും, ബസിൽ കയറിയപ്പോൾ പൂച്ചെണ്ടും ലഡുവും നൽകി സ്വീകരിച്ചെങ്കിലും പിന്നീട് യാത്രാക്കൂലി ഈടാക്കിയത് അംഗീകരിക്കാനാകില്ലെന്നും അവർ പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് പരാതി അറിയിച്ചിട്ടും ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും വിഷയത്തിൽ ഇടപെടാതെ ഫോട്ടോ എടുക്കുന്നതിലും വീഡിയോ ചിത്രീകരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദ്യാർഥിനികൾ ആരോപിച്ചു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ പദ്ധതിയുടെ ആദ്യ ദിനത്തിലെ ക്രമീകരണങ്ങളെക്കുറിച്ചും സാങ്കേതിക സംവിധാനങ്ങളുടെ സജ്ജതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. വിഷയത്തിൽ കെഎസ്ആർടിസിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group