Join News @ Iritty Whats App Group

കള്ളുചെത്താന്‍ തെങ്ങില്‍ കയറി, താഴെ നോക്കിയപ്പോള്‍ കാട്ടാന! ആന തെങ്ങ് തള്ളിയാല്‍ തെങ്ങ് മറിഞ്ഞു വീഴുമെന്ന് വിറച്ചുപോയ നിമിഷങ്ങള്‍; തെങ്ങില്‍ അള്ളിപ്പിടിച്ചിരുന്ന് ജീവന്‍ തിരിച്ചുപിടിച്ച്‌ ആറളം ഫാമിലെ ചെത്തുകാരന്‍

കള്ളുചെത്താന്‍ തെങ്ങില്‍ കയറി, താഴെ നോക്കിയപ്പോള്‍ കാട്ടാന! ആന തെങ്ങ് തള്ളിയാല്‍ തെങ്ങ് മറിഞ്ഞു വീഴുമെന്ന് വിറച്ചുപോയ നിമിഷങ്ങള്‍; തെങ്ങില്‍ അള്ളിപ്പിടിച്ചിരുന്ന് ജീവന്‍ തിരിച്ചുപിടിച്ച്‌ ആറളം ഫാമിലെ ചെത്തുകാരന്‍


ഇരിട്ടി: കള്ളുചെത്താനായി തെങ്ങില്‍ കയറിയ യുവാവ് താഴെ നോക്കിയപ്പോള്‍ കണ്ടത് സാക്ഷാല്‍ യമരാജനെപ്പോലെ നില്‍ക്കുന്ന കൊലയാളി കാട്ടാനയെ!

ആറളം ഫാമിലാണ് നാടിനെയാകെ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. വിളക്കോട് സ്വദേശിയായ സിനേഷ് എന്ന ചെത്തുതൊഴിലാളിയാണ് തെങ്ങിന്‍ മുകളില്‍ അള്ളിപ്പിടിച്ചിരുന്ന് അത്ഭുതകരമായി ജീവന്‍ തിരിച്ചുപിടിച്ചത്.

കാട്ടാന തെങ്ങിന്‍ചുവട്ടില്‍ നിന്നിട്ടും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സിനേഷിന് ഇത് രണ്ടാം ജന്മമാണ്. ഭയന്നുവിറച്ച്‌ തെങ്ങിന്‍ മുകളില്‍ ഇരിക്കുമ്പോഴും സിനേഷ് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കാട്ടാനയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത രീതിയില്‍ വൈറലായിരിക്കുകയാണ്.

ആറളം ഫാം ബ്ലോക്ക് അഞ്ചിലെ സ്ഥിരം ചെത്തുതൊഴിലാളിയാണ് സിനേഷ്. പതിവുപോലെ രാവിലെ തെങ്ങ് ചെത്താനായി ഇയാള്‍ തെങ്ങിന്‍ മുകളിലേക്ക് കയറിയപ്പോഴാണ് താഴെ നിന്നും എന്തോ വലിയ ശബ്ദം കേള്‍ക്കുന്നത്. സൂക്ഷിച്ചു നോക്കിയ സിനേഷ് ആകെ ഞെട്ടിത്തരിച്ചുപോയി. തൊട്ടുതാഴെ ഒരു ഭീമന്‍ പിടിയാന നില്‍ക്കുന്നു! കാട്ടാനകള്‍ സാധാരണയായി തെങ്ങ് കുലുക്കുകയോ തള്ളിയിടുകയോ ചെയ്യാറുള്ളതിനാല്‍ സിനേഷിന്റെ ജീവന്‍ അക്ഷരാര്‍ത്ഥത്തില്‍ കരിനിഴലിലായി. ഒന്നു നിലവിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഭയമടക്കിപ്പിടിച്ച്‌ ഇയാള്‍ തെങ്ങില്‍ തന്നെ ഇരുന്നു.

എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കാട്ടാന തെങ്ങിന്‍ചുവട്ടില്‍ നിന്നും മാറാന്‍ തയ്യാറായില്ല. ഇതോടെ ജീവന്‍ രക്ഷിക്കാനായി സിനേഷ് ഒരു മാരക സാഹസത്തിന് മുതിര്‍ന്നു. തൊട്ടടുത്ത തെങ്ങിലേക്ക് കെട്ടിയിരുന്ന മാട്ടുകയര്‍ (ചെത്തുതൊഴിലാളികള്‍ തെങ്ങുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കയര്‍) വഴി അതീവ അപകടകരമായ രീതിയില്‍ ഇയാള്‍ അടുത്ത തെങ്ങിലേക്ക് നീങ്ങിമാറി.

അവിടെയിരുന്ന് താന്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സിനേഷ് മൊബൈല്‍ ഫോണെടുത്ത് താഴെ നില്‍ക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. മണിക്കൂറുകളോളം തെങ്ങിനെ ചുറ്റിപ്പറ്റി നിന്ന കാട്ടാന പിന്നീട് ഫാമിന്റെ മറുഭാഗത്തേക്ക് മാറിയതോടെയാണ് സിനേഷിന് താഴെയിറങ്ങാന്‍ കഴിഞ്ഞത്.

കാട്ടാനകളുടെ ആക്രമണത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രദേശമാണ് കണ്ണൂരിലെ ആറളം ഫാം. ഏതു നിമിഷവും ആന മുന്നില്‍ ചാടാം എന്ന അവസ്ഥയില്‍ കനത്ത ഭീതിയോടെയാണ് ഇവിടുത്തെ ജനങ്ങള്‍ ജീവിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മാത്രം ആറോളം പേരാണ് ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്.

കാട്ടാനകള്‍ സ്ഥിരമായി കൃഷി നശിപ്പിക്കുകയും മനുഷ്യ ജീവനുകള്‍ എടുക്കുകയും ചെയ്തതോടെ ഇപ്പോള്‍ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആറളം ഫാമുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് ഏകദേശം 5 കിലോമീറ്റര്‍ നീളത്തില്‍ തൂക്കു വൈദ്യുതി വേലി നിര്‍മ്മിക്കുന്ന പണി പുരോഗമിക്കുകയാണ്. ഈ വേലി വരുന്നതോടെ കാട്ടാനശല്യത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Post a Comment

Previous Post Next Post
Join Our Whats App Group