ജോലി ചെയ്ത കണ്ണൂര്‍ ഇരിവേരി ഗ്രാമത്തിന് സമര്‍പ്പിച്ചത് നാല് സ്‌നേഹ വീടുകള്‍: മാതൃകയായി അധ്യാപക ദമ്പതികള്‍
കണ്ണൂർ /ഇരിവേരി : ഔദ്യോഗികജീവിതം അവസാനിച്ച് നാട്ടിലേക്കു മടങ്ങിയ അധ്യാപക ദമ്പതികള്‍ ജോലി ചെയ്ത ഇരിവേരി ഗ്രാമത്തിന് സമർപ്പിച്ചത് 4 സ്നേഹ വീടുകള്‍.
കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ മൊയ്തീൻകുട്ടിയും സക്കീനയും ജോലിയുടെ ഭാഗമായി താമസിക്കാനാണ് ചക്കരക്കല്ലിനു സമീപം ഇരിവേരിയില്‍ 18 സെന്റ് സ്ഥലം വാങ്ങി വീടുവച്ചത്. മാവിലായി സ്കൂളില്‍ അധ്യാപകനായിരുന്നു മൊയ്തീൻകുട്ടി.
സക്കീന മുതുകുറ്റി യുപി സ്‌കൂള്‍ അധ്യാപികയും. ജോലിയില്‍നിന്ന് വിരമിച്ച ശേഷം നാട്ടിലേക്കു തിരികെപ്പോകുമ്പോള്‍ വീടും സ്‌ഥലവും എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇരുവർക്കും സംശയിക്കേണ്ടി വന്നില്ല.ഇരിവേരി കരിമ്പിയില്‍ കനാലിനു സമീപത്തെ നിർധനരായ 4 കുടുംബങ്ങള്‍ക്ക് സ്‌ഥലം തീർത്തും സൗജന്യമായി നല്‍കിയ അധ്യാപക ദമ്പതികള്‍ ഈ ഭൂമിയില്‍ 4 വീടുകളും നിർമിച്ചു നല്‍കുന്നതിനു മുൻകൈ എടുത്തു.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍ ഫൗണ്ടേഷനായിരുന്നു നിർമാണത്തിനു നേതൃത്വം വഹിച്ചത്. വാടകവീട്ടിലും മറ്റും കഴിഞ്ഞിരുന്ന 4 കുടുംബങ്ങള്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. വീടുകളുടെ താക്കോല്‍ദാനം ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഷൈജ നിർവഹിച്ചു.
Post a Comment