Join News @ Iritty Whats App Group

വായുവിൽ വൃത്തം വരച്ചു പിന്നാലെ അടിയന്തര സന്ദേശം, യുഎസ് സേനയുടെ നട്ടെല്ലായ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം, കാണാതായത് പശ്ചിമേഷ്യയിൽ

വായുവിൽ വൃത്തം വരച്ചു പിന്നാലെ അടിയന്തര സന്ദേശം, യുഎസ് സേനയുടെ നട്ടെല്ലായ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം, കാണാതായത് പശ്ചിമേഷ്യയിൽ


വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ പറക്കുന്ന പെട്രോൾ പമ്പ് എന്നറിയപ്പെടുന്ന ബോയിംഗ് കെസി 135 സ്ട്രാറ്റോ ടാങ്കർ വിമാനം കാണാതായി. പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറക്കുമ്പോൾ 7700 എന്ന അടിയന്തര സന്ദേശം നൽകിയതിന് പിന്നാലെയാണ് സൈനിക വിമാനം കാണാതായത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് സൈനിക വിമാനം കാണാതായതെന്നതാണ് ശ്രദ്ധേയം. യുഎഇയിലെ അൽ ദഫ്ര ബേസിൽ നിന്നുമാണ് ബോയിംഗ് കെ സി സ്ട്രാറ്റോ ടാങ്കർ ടേക്ക് ഓഫ് ചെയ്തത്. ഖത്തറിന് സമീപത്ത് വച്ചാണ് ഈ വിമാനവുമായുള്ള ബന്ധം നഷ്ടമായത്.താഴ്ന്ന് പറക്കുന്നതിന് മുൻപായി വായുവിൽ വൃത്താകൃതിയിലുള്ള പാറ്റേൺ വരച്ചാണ് വിമാനം അപായ സൂചന വൽകിയത്.

പറക്കുമ്പോൾ വിമാനത്തിൽ നിന്ന് '7700' എന്ന അടിയന്തര അപകട സന്ദേശം ലഭിച്ചതായി ഫ്ലൈറ്റ്‌റഡാർ24 ഡാറ്റ വ്യക്തമാക്കുന്നു. സാധാരണയായി വിമാനത്തിനുള്ളിൽ ഗുരുതരമായ സാങ്കേതിക തകരാറുകളോ മറ്റോ സംഭവിക്കുമ്പോഴാണ് പൈലറ്റുമാർ ഇത്തരമൊരു സന്ദേശം അയക്കുന്നത്.ഖത്തറിന് മുകളിൽ എത്തിയപ്പോഴാണ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ പൂർണ്ണമായും നഷ്ടമായത്. ലഭ്യമായ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, സിഗ്നൽ നഷ്ടമാകുന്നതിന് മുൻപായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയും പിന്നീട് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ഇറാഖിൽ വെച്ച് ഇറാന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് ഇതേ വിഭാഗത്തിൽപ്പെട്ട ഒരു വിമാനം നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര ലോകം നോക്കിക്കാണുന്നത്.

യുഎസ് വ്യോമസേനയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന കെസി 135 വിമാനങ്ങൾ, യുദ്ധവിമാനങ്ങൾക്കും ബോംബറുകൾക്കും ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ധനം നിറയ്ക്കുന്നതിന് പുറമെ സൈനികരെയും ചരക്കുകളെയും നീക്കാനും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാനും ഈ വിമാനം ഉപയോഗിക്കാറുണ്ട്. സംഭവത്തെക്കുറിച്ച് അമേരിക്കൻ സൈന്യം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇറാനിയൻ വാർത്താ ഏജൻസികൾ ഈ കാണാതാകൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഈ സംഭവത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് ഇറാൻ സൂചന നൽകിയിട്ടില്ല. നിലവിൽ വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group