പാതി വില സ്കൂട്ടര്‍ തട്ടിപ്പ്: കണ്ണൂര്‍ പോലീസ് സൊസൈറ്റിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു
കണ്ണൂർ: പകുതി വിലയ്ക്ക് സ്കൂട്ടർ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണൂർ പോലീസ് സഹകരണ സൊസൈറ്റിയുടെ പങ്കിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം.
തട്ടിപ്പ് സംഘവുമായി ചേർന്ന് സൊസൈറ്റി നടത്തിയ വിവാദമായ സ്കൂള്‍ കിറ്റ് വിതരണമുള്‍പ്പടെയുള്ളവയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ അവസാന കാലയളവില്‍ രാഷട്രീയ സമ്മർദമുപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാൻ നീക്കം നടന്നതായും ആരോപണമുണ്ട്.
പാതി വിലയ്ക്ക് സ്കൂട്ടർ നല്‍കുമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സിഡ് സൊസൈറ്റി എന്ന സംഘത്തിന് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത സൃഷ്ടിക്കാൻ കണ്ണൂർ പോലീസ് സൊസൈറ്റിയുടെ ഇടപെടല്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പോലീസ് സൊസൈറ്റി വഴി 2000 രൂപയുടെ കൂപ്പണുകള്‍ വിതരണം ചെയ്യുകയും അത് ഉപയോഗിച്ച് 160ഓളം പേർക്ക് സ്കൂള്‍ കിറ്റുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 1000 രൂപ മാത്രം അടച്ചവർക്കും 2000 രൂപയുടെ കിറ്റുകള്‍ നല്‍കിയതായി കണ്ടെത്തി.
ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റാൻ തട്ടിപ്പ് സംഘം നടത്തിയ ആസൂത്രിതമായ പദ്ധതിയാണിതെന്നും ഇതിന് പോലീസ് സൊസൈറ്റി കൂട്ടുനിന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റാണ് നിലവില്‍ ഈ കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്.
പോലീസുകാർ ഉള്‍പ്പെടുന്ന ഒരു സൊസൈറ്റി എങ്ങനെയാണ് ഒരു സ്വകാര്യ തട്ടിപ്പ് സംഘവുമായി ഇത്തരമൊരു കരാറില്‍ ഏർപ്പെട്ടതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സൊസൈറ്റി ഭാരവാഹികള്‍ക്ക് തട്ടിപ്പിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നോയെന്നും പരിശോധിച്ചു വരികയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലെത്തിയപ്പോള്‍ ഭരണതലത്തില്‍ നിന്ന് അന്വേഷണസംഘത്തിന് കടുത്ത സമ്മർദമുണ്ടായതായാണ് വിവരം. തെരഞ്ഞെടുപ്പിന് മുന്പായി കേസ് ഒതുക്കി തീർക്കാനുള്ള നീക്കമായിരുന്നു നടന്നത്.
إرسال تعليق