കൊട്ടിയൂർ വൈശാഖ മഹോത്സവ തീയതികുറിച്ച് പ്രക്കൂഴം ചടങ്ങുകള്‍; നീരെഴുന്നള്ളത്ത് മെയ് 23 ന്, നെയ്യാട്ടം മെയ് 28 ന്
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും ചിട്ടകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകള്‍ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര സന്നിധിയില്‍ നടന്നു.
പ്രക്കൂഴം മുതല്‍ വിളക്ക് തെളിയിക്കാനുള്ള പശുവിൻ നെയ്യ് മാലൂർ പടി ക്ഷേത്രത്തില്‍ നിന്നും ഗണപതി ഹോമത്തിനും അവില്‍ നിവേദ്യത്തിനുമുള്ള അവില്‍ കാക്കയങ്ങാട് പാലാ പുല്ലാഞ്ഞിയോട് നരസിംഹമൂർത്തിക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ച് സ്ഥാനികർ ഇന്നലെ രാവിലെ ഇക്കരെ കൊട്ടിയൂരില്‍ എത്തിച്ചു.
പ്രക്കൂഴം ചടങ്ങുകളുടെ തുടക്കം കുറിച്ച് തണ്ണീർകുടി ചടങ്ങും നടന്നു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെയായി കല്ലുവാഴയുടെ ഏഴ് ഇലകളില്‍ തേങ്ങയും ശർക്കരയും പഴവും വെച്ചാണ് തണ്ണീർകുടി ചടങ്ങ് നടന്നത്. ക്ഷേത്ര അടിയന്തിരക്കാരായ ഒറ്റപ്പിലാൻ, പുറങ്കലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കണിയാൻ, കാടൻ എന്നിവർ ചേർന്നാണ് ചടങ്ങ് നടത്തിയത്. തുടർന്ന് ഒറ്റപ്പിലാനും പുറങ്കലയനും ചേർന്ന് അക്കരെ കൊട്ടിയൂർ കിഴക്കേ നടയ്ക്ക് സമീപം ബാവലിപ്പുഴയില്‍ മുങ്ങി മൂന്ന് കല്ലുകളെടുത്ത് ബാവലി കെട്ടിനായി വച്ചു. ഉത്സവ നാളുകളില്‍ തിരുവഞ്ചിറയിലേക്ക് വെള്ളം ഒഴുക്കുന്നതിനാണ് ബാവലിക്കെട്ട്.
إرسال تعليق