ഡീല്‍ ആരോപണം ആവര്‍ത്തിച്ച് പ്രിയങ്കാ ഗാന്ധി; എല്‍ഡിഎഫ് ഭരണം കൊണ്ട് ഗുണകരമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് വിമര്‍ശനം
ഇരിട്ടി:സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇരിട്ടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ഡീല്‍ ആരോപണം പ്രിയങ്കാ ഗാന്ധിയും ആവര്‍ത്തിച്ചു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് തിരഞ്ഞെടുപ്പടുക്കുമ്ബോള്‍ നമുക്ക് കാണാന്‍ സാധിക്കുമെന്ന് പ്രിയങ്ക ഗാന്ധി പരാമർശിച്ചു.
ശബരിമലയില്‍ നടന്ന വലിയ സ്വര്‍ണക്കൊള്ളയെ കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. പ്രധാനമന്ത്രി ഇതിനെ കുറിച്ച് മിണ്ടിയില്ല. അന്വേഷണം നല്ല രീതിയില്‍ നടക്കുന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ മാത്രം കേന്ദ്ര അന്വേഷണ ഏജൻസികള്‍ നീങ്ങുന്നില്ല. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറിച്ച് ആലോചിക്കുമ്ബോള്‍ നിങ്ങള്‍ക്ക് എന്താണ് മനസില്‍ വരുന്നതെന്ന് പ്രവര്‍ത്തകരോട് പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇല്ല എന്നായിരുന്നു ജനങ്ങളുടെ മറുപടി.
കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് ആരുടെ ജീവിതത്തിലും ഗുണകരമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വയനാടിന്റെ എംപിയാണ്. നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എനിക്ക് അടുത്തറിയാം. കഴിഞ്ഞ പത്ത് വര്‍ഷം അഴിമതിയും അത്യാഗ്രഹവുമാണ് സംസ്ഥാനത്തെ ഭരിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ നിന്നാണെന്നിരിക്കിലും സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ച്ചയിലാണെന്നും പ്രിയങ്ക പറഞ്ഞു.
إرسال تعليق