Join News @ Iritty Whats App Group

ആംആദ്മിക്ക് കനത്ത തിരിച്ചടി; ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം

ആംആദ്മിക്ക് കനത്ത തിരിച്ചടി; ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം


ദില്ലി: ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം. രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. അയോഗ്യത വാദമുയര്‍ത്തി എംപിമാര്‍ക്കെതിരെ നീങ്ങിയ ആപ് നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി.

രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് 7 ആപ് എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്. 106 അംഗങ്ങള്‍ ബിജെപിക്കുണ്ടായിരുന്ന പട്ടികയില്‍ 107ാമത്തെ അംഗമായി അശോക് മിത്തല്‍. രാഘവ് ഛദ്ദ 108ാമത്തെ അംഗമായി. പട്ടികയില്‍ 110ാമത്തെ അംഗമാണ് സന്ദീപ് പഥക്, 112ാമത് സ്വാതി മലിവാളും. ബിജെപിക്ക് 7 അംഗങ്ങള്‍ കൂടിയെത്തിയതോടെ എന്‍ഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 ആയി. ഈ വര്‍ഷാവസാനം ഒഴിവ് വരുന്ന 30 സീറ്റിലെ സാധ്യത കൂടി പരിഗണിച്ചാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷ സംഖ്യയായ 163 തൊടാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

ഏഴ് പേരെ നഷ്ടപ്പെട്ടതോടെ ആപിന്‍റെ സംഖ്യ മൂന്നായി ചുരുങ്ങി. എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ ചെയര്‍മാന് ആപ് നല്‍കിയ കത്ത് ഇതോടെ അപ്രസക്തമായി. നീക്കം തടയാനായി പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണാനും സമയം തേടിയിരുന്നു. കൂറുമാറ്റ നിരോധന നിയമം ചൂണ്ടിക്കാട്ടി ലയനം അംഗീകരിക്കരുതെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ വാദമെങ്കിലും മൂന്നില്‍ രണ്ട് അംഗങ്ങള്‍ പിളര്‍ന്ന് മാറിയ ലയനം അസാധുവല്ല. അങ്ങനെയുള്ള വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചാലും രക്ഷയുണ്ടായേക്കില്ല. 7 എംപിമാരെയും സ്വാഗതം ചെയ്ത പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു, സഭയിലെ ഇവരുടെ പെരുമാറ്റം അത്യന്തം മാന്യത നിറഞ്ഞതാണെന്നും മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനാകട്ടെയെന്നും സാമൂഹിക മാധ്യമത്തില്‍ ആശംസിച്ചു. രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ തീരുമാനത്തോട് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group