ഇന്ന് കലാശക്കൊട്ട് ; സംഘർഷമൊഴിവാക്കാൻ ഇരിട്ടിയിൽ കനത്ത സുരക്ഷ,ബൈക്ക് റാലികൾക്കു നഗരത്തിൽ ഇന്ന് പൂർണ നിരോധനം
ഇരിട്ടി: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് 6 ന് അവസാനിക്കുമ്പോൾ കലാശക്കൊട്ട് സംഘർഷരഹിതമാക്കാൻ പോലീസ് ശക്തമായ സുരക്ഷ ഒരുക്കും. സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ സർവ സന്നാഹവും ഒരുക്കുമ്പോൾ ഇരിട്ടി നഗരത്തിലും പ്രധാനപ്പെട്ട പഞ്ചായത്ത് കേന്ദ്രങ്ങളിലും പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുന്നണികൾക്ക് പ്രത്യേകം പ്രത്യേകം സ്‌ഥലങ്ങളാണ് കലാശക്കൊട്ടിന് ഇരിട്ടി നഗരത്തിലും ഒരോ പൊലീസ് സ്‌റ്റേഷൻ പരിധികളിലും പൊലീസ് അനുവദിച്ചിരിക്കുന്നത്. ഇതിനായി പൊലീസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചു നേരത്തേ സർവകക്ഷി യോഗം വിളിച്ചിരുന്നു. കലാശക്കൊട്ടിന് പടക്കം പോലുള്ള ഉപയോഗിക്കില്ലെന്നു രാഷ്ട്രീയ പാർട്ടികൾ പോലീസിന് ഉറപ്പ് നൽകിയിട്ടുണ്ട്.
400 ഓളം പോലീസുകാരെയാണ് കലശക്കൊട്ട് സംഘർഷരഹിതമാക്കാൻ ഇന്ന് നിയോഗിക്കുന്നത്. ലോക്കൽ പോലീസിൽ നിന്നുള്ള 160 പേർ, തമീഴ്‌നാട്, മഹാരാഷ്‌ട എന്നിവിടങ്ങളിൽ നിന്നുള്ള 240 പൊലീസുകാർ. ഇരിട്ടി ഡിവൈഎസ്‌പി പി.രാജേഷിൻ്റെ ഏകോപനത്തിൽ 5 സിഐമാരും 9 എസ്ഐമാരും നേതൃത്വം നൽകും. ബൈക്ക് റാലികൾക്കു നഗരത്തിൽ ഇന്ന് പൂർണ നിരോധനം ഏർപ്പെടുത്തി. രാഷ്‌ടീയ പാർട്ടികളുടെ പ്രകടനങ്ങൾ മുഖാമുഖം വരാതിരിക്കാനുള്ള ക്രമീകരണം ജാഥയ്ക്ക് നേതൃത്വം നൽകുന്നവർ തന്നെ നിർവഹിക്കണം. ഇരിട്ടി പഴയ സ്റ്റാൻഡിൽ മേലേ ഭാഗം (ആൽമരത്തിനു സമീപം) ആണ് എൽഡിഎഫിന് കലാശക്കൊട്ടിനുള്ള സ്‌ഥലം അനുവദിച്ചിരിക്കുന്നത്. യുഡിഎഫിന് സ്വകാര്യ ടൂറിസ്‌റ്റ് ഹോമിലേക്ക് പോകുന്ന ഭാഗത്തും എൻഡിഎയ്ക്ക് റോഡിന് എതിർവശത്ത് ഹോട്ടലിന് സമീപത്തും ആണു സ്ഥലം ക്രമീകരിച്ചിരിക്കുന്നത്.
إرسال تعليق