“എനിക്ക് പുറത്ത് ജീവിക്കാൻ മടുപ്പാണ്”… മോഷണക്കേസിൽ പിടിയിലായ അച്ചായി ഷാജിയുടെ ആഗ്രഹം കേട്ട് അമ്പരന്ന് കാഞ്ഞിരപ്പള്ളിയിലെ പോലീസ്
എരുമേലി: കാഞ്ഞിരപ്പള്ളി കാളകെട്ടി ആലുരുമ്പു റോഡിൽ സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന 10 വയസുള്ള കുട്ടിയുടെ കഴുത്തിൽ നിന്നു സ്വർണമാല പറിച്ചു മുങ്ങിയ ചിറ്റാർ സ്വദേശിയെ കണ്ടെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കി അറിഞ്ഞപ്പോൾ അമ്പരന്നു. പത്തനംതിട്ട ജില്ലയിൽ ചിറ്റാർ വില്ലേജിൽ മണക്കയം പുത്തൻപറമ്പിൽ ഷാജി തോമസി (അച്ചായി ഷാജി -48) നെയാണ് മാല മോഷണ കേസിൽ അറസ്റ്റ് ചെയ്തത്.
ഇയാൾ കെഎസ്ആർടിസി ബസും സ്കൂൾ ബസും മോഷ്ടിച്ചിട്ടുള്ള ആൾ ആണെന്നും ജയിലിൽ കഴിയാനുള്ള ആഗ്രഹം ആണ് മോഷണങ്ങൾക്ക് പിന്നിലെന്നും അറിഞ്ഞപ്പോൾ ശരിക്കും പോലീസ് അമ്പരന്നു. ജയിലിൽ പോകാനുള്ള ആഗ്രഹം മൂലം 2022ൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തി തന്നെ ജയിലിൽ അടയ്ക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. പോലീസ് അത് നിരസിച്ചപ്പോൾ സ്റ്റേഷനിലെ സ്കാനറും കസേരകളും തല്ലിത്തകർക്കുകയും പോലീസ് വാഹനത്തിന് കല്ലെറിയുകയും ചെയ്തു.
“എനിക്ക് പുറത്ത് ജീവിക്കാൻ മടുപ്പാണ്, ജയിലിൽ സുഖമായി കഴിയാം’ എന്നായിരുന്നു അന്ന് ഇയാൾ പറഞ്ഞത്. 2024 ലായിരുന്നു കെഎസ്ആർടിസി ബസ് മോഷണം. പത്തനംതിട്ട സ്റ്റാൻഡിൽനിന്ന് റാന്നി – ചിറ്റാർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് ആണ് പുലർച്ചെ3:30 ഓടെ ഇയാൾ ഓടിച്ചു കൊണ്ടുപോയത്.
ബസ് പിന്നീട് കുമ്പനാട് ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ പോകാൻ വാഹനം ഇല്ലാത്തതുകൊണ്ടാണ് ബസ് എടുത്തതെന്നായിരുന്നു ഇയാളുടെ വിചിത്രമായ മൊഴി. കെഎസ്ആർടിസി ബസ് മാത്രമല്ല, തിരുവല്ലയിൽ നിന്ന് ഒരു സ്വകാര്യ സ്കൂൾ ബസും ഇയാൾ ഇത്തരത്തിൽ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. പത്തനംതിട്ടയിൽനിന്ന് തന്നെ ഒരു സ്വകാര്യ ബസ് മോഷ്ടിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ഇയാളുടെ താത്പര്യവും കഴിവും ഇത്തരം മോഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നു. നേരത്തെ സ്വകാര്യ ബസുകളിൽ ജീവനക്കാരനായിരുന്നതിനാൽ വലിയ വാഹനങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ ഇയാൾക്ക് അറിയാമായിരുന്നു.മോഷണം നടത്തുമ്പോൾ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ വളരെ ലാഘവത്തോടെ ബസ് ഓടിച്ചു പോകുന്നത് കാണാമായിരുന്നു.
മയക്കുമരുന്ന് ഇടപാടുകളും ക്രിമിനൽ പശ്ചാത്തലവും ലഹരി ഉപയോഗവും പ്രതിക്കുണ്ടെന്ന് കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി 25 ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനു വൈകുന്നേരം നാലിനാണ് കാഞ്ഞിരപ്പള്ളി കാളകെട്ടി ഭാഗത്ത് ഇയാൾ കുട്ടിയുടെ മാല പറിച്ചു കടന്നുകളഞ്ഞത്. ഈ കേസിൽ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് തടവിൽ പാർപ്പിച്ചിരിക്കുകയാണ്.
إرسال تعليق