വിജയ്ക്ക് കോടികളുടെ ആസ്തി; സ്വർണവും വജ്രവും ആഡംബര കാറുകളും! ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ, ബിജെപി സഖ്യങ്ങളുടെ ക്ഷണം നിരസിച്ച് വിജയ് 234 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ 234 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ അദ്ദേഹം ഒരേ വേദിയിൽ പരിചയപ്പെടുത്തി.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23-ന് നടക്കാനിരിക്കെ, നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങി. ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കൊളത്തൂരിലും, നടനും ടിവികെ അധ്യക്ഷനുമായ വിജയ് പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലും, നാം തമിഴർ കക്ഷി നേതാവ് സീമാൻ കാരക്കുടിയിലും ഒരേ ദിവസം പത്രിക സമർപ്പിച്ചു.
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജയ് തൻ്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി. താരത്തിന് 404 കോടി രൂപയുടെ ജംഗമ ആസ്തിയും 115 കോടി രൂപയുടെ സ്ഥാവര ആസ്തിയുമാണുള്ളത്. 21.83 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കളുമുണ്ട്. 1.20 കോടി രൂപ വിലമതിക്കുന്ന 883 ഗ്രാം സ്വർണം കൈവശമുണ്ടെന്നും വിജയ് സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് ബിഎംഡബ്ല്യു, ലെക്സസ്, ടൊയോട്ട വെൽഫയർ തുടങ്ങിയ കാറുകളും സ്വന്തമായുണ്ട്.
വിജയിയുടെ ഭാര്യ സംഗീതയുടെ കൈവശം 4.07 കോടി രൂപ വിലമതിക്കുന്ന 3,132 ഗ്രാം സ്വർണവും 1 കോടി രൂപയുടെ 134.91 കാരറ്റ് വജ്രവുമുണ്ട്. വിജയിയുടെ സ്ഥാവര ആസ്തികളുടെ നിലവിലെ വിപണി മൂല്യം 220 കോടി രൂപ വരുമെന്നാണ് കണക്ക്. നീലാങ്കരയിലെ ബംഗ്ലാവ്, പനയൂരിലെ വീട്, ചെന്നൈയിലും പരിസരത്തുമുള്ള കല്യാണമണ്ഡപങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ആഡംബര കാറുകൾ
ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികൾ, കമ്പനി നിക്ഷേപങ്ങൾ എന്നിവയാണ് ജംഗമ ആസ്തികൾ. കഴിഞ്ഞ സാമ്പത്തിക വർഷം 120 കോടി മുതൽ 150 കോടി വരെ വരുമാനം നേടിയതായാണ് വിവരം. വ്യക്തിപരമായോ ബാങ്കുകളിൽ നിന്നോ വായ്പകളൊന്നും ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. റോൾസ് റോയ്സ് ഗോസ്റ്റ്, ബിഎംഡബ്ല്യു, ഓഡി തുടങ്ങിയ ആഡംബര കാറുകളും വിജയിക്ക് സ്വന്തമായുണ്ട്.
എഐഎഡിഎംകെ, ബിജെപി സഖ്യങ്ങളുടെ ക്ഷണം നിരസിച്ച് വിജയ് 234 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുകയാണ്. കഴിഞ്ഞ ദിവസം 234 സ്ഥാനാർത്ഥികളെയും അദ്ദേഹം ഒരേ വേദിയിൽ അവതരിപ്പിച്ചു. വിജയ് പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് ടി. നഗറിലും, ആധവ് അർജുന വില്ലിവാക്കത്തും, സെംഗോട്ടയ്യൻ ഗോപിച്ചെട്ടിപ്പാളയത്തും മത്സരിക്കുന്നുണ്ട്.
ഡ്രൈവറുടെ മകന് സീറ്റ്
പിഎംകെ, എഐഎഡിഎംകെ, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽ നിന്ന് വന്നവർക്ക് സീറ്റ് നൽകിയത് വിവാദമായിരുന്നു. ഇതിനിടെ, തൻ്റെ ദീർഘകാല ഡ്രൈവറും സഹായിയുമായ രാജേന്ദ്രൻ്റെ മകൻ ശബരിനാഥന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയതും വലിയ വാർത്തയായി.
Post a Comment