വി ഡി സതീശന്റെ പത്രികക്കെതിരെ പരാതി, യഥാർത്ഥ വരുമാനം കാണിച്ചില്ലെന്ന് ആക്ഷേപം, പരാതി നൽകി എൽഡിഎഫും എൻഡിഎയും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച നാമനിർദേശ പത്രികക്കെതിരെ പരാതി. യഥാർത്ഥ വരുമാനം പത്രികയിൽ കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫും എൻഡിഎയുമാണ് പരാതി നൽകിയിരിക്കുന്നകത്. പത്രികയുടെ സൂക്ഷ്മപരിശോധനക്ക് തൊട്ടുമുമ്പാണ് പറവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ടൈസൺ മാസ്റ്റർ അടക്കം എൻഡിഎയും പരാതി നൽകിയത്. സ്ഥാനാർത്ഥിയായ വി ഡി സതീശൻ അദ്ദേഹത്തിന്റെ യഥാർത്ഥ വരുമാനം സ്രോതസ് ഉൾപ്പെടെ കാണിച്ചില്ല. അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വരുമാനം എത്രയെന്ന് സംബന്ധിച്ച് പത്രികയിൽ ഒന്നും കാണിച്ചില്ലെന്നാണ് ഒരു പരാതി. മറ്റൊന്ന് അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് നിരവധിയായ പിഴയുണ്ട്.
പിഴ സംഖ്യയുമായി ബന്ധപ്പെട്ടുളള വിശദാംശങ്ങൾ, എത്ര അടച്ചു, എത്ര അടക്കാനുണ്ട് എന്നത് പത്രികയിലില്ല. മറ്റൊന്ന് അദ്ദേഹത്തിന്റെ സ്വർണത്തിന്റെ മൂല്യം പത്രികയിൽ വിശദമാക്കിയിട്ടില്ല. ഇത്രയും കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി വന്നിട്ടുള്ളത്. പരാതിയിൽ ഉടൻ വിശദീകരണം നൽകാൻ കഴിയും എന്നതാണ് സതീശന്റെ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ പറയുന്നത്. പത്രികയുടെ സൂക്ഷ്മപരിശോധന വിശദീകരണം ലഭിച്ചതിന് ശേഷം പരിഗണിക്കാൻ മാറ്റിവെച്ചിരിക്കുകയാണ്. വൈകിട്ട് 3 മണിയോടെയാണ് സൂക്ഷ്മപരിശോധന. അതിന് മുമ്പ് വിഷയത്തിൽ വ്യക്തത ഉണ്ടാക്കാനാണ് വിഡി സതീശന്റെ അഭിഭാഷകരും പ്രവർത്തകരും ശ്രമിക്കുന്നത്. വലിയ പ്രശ്നങ്ങളില്ലെന്നും നിസാരകാര്യങ്ങൾ മാത്രമാണെന്നുമാണ് യുഡിഎഫ് ക്യാംപ് പ്രതികരിക്കുന്നത്.
Post a Comment