കാട്ടാന ആക്രമണം? ബത്തേരിയിൽ രാത്രി ആനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക പരിശോധനയിൽ രജീവിന്റെ ശരീരത്തിന് പുറമെ മാരകമായ പരിക്കുകളൊന്നും കാണാനില്ലെന്നാണ് വിവരം. എന്നാൽ അദ്ദേഹം വീണു കിടന്ന സ്ഥലത്തിന് തൊട്ടടുത്തായി കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോർട്ടം പരിശോധനയിലേ വ്യക്തമാകൂ. ബത്തേരി വടക്കനാട് മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണ്.
إرسال تعليق