Join News @ Iritty Whats App Group

തമിഴ്നാട്ടിൽ സസ്പെന്‍സ് അവസാനിച്ചു; കോണ്‍ഗ്രസ് 28 സീറ്റിൽ മത്സരിക്കും, ഒരു രാജ്യസഭാ സീറ്റും, 35 സീറ്റ് വേണമെന്ന ആവശ്യം ഡിഎംകെ തള്ളി

തമിഴ്നാട്ടിൽ സസ്പെന്‍സ് അവസാനിച്ചു; കോണ്‍ഗ്രസ് 28 സീറ്റിൽ മത്സരിക്കും, ഒരു രാജ്യസഭാ സീറ്റും, 35 സീറ്റ് വേണമെന്ന ആവശ്യം ഡിഎംകെ തള്ളി


ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ഒടുവിൽ ധാരണയായി. കോണ്‍ഗ്രസ് 28 നിയമസഭാ സീറ്റുകളിൽ മത്സരിക്കും. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. 35 നിയമസഭാ സീറ്റും രണ്ട് രാജ്യസഭാ സീറ്റുമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം ഡിഎംകെ തള്ളി. എന്നാൽ, 2021ലേക്കാള്‍ മൂന്ന് നിയമസഭാ സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് കൂടുതലായി നൽകി. ഡിഎംകെ സഖ്യത്തിന് ജയിക്കാവുന്ന നാലു സീറ്റിൽ ഒരു രാജ്യസഭാ സീറ്റാണ് കോണ്‍ഗ്രസിന് നൽകിയത്. സീറ്റ് വിഭജനം സംബന്ധിച്ച് കനിമൊഴിയുടെ ഇടപെടലാണ് നിര്‍ണായകമായത്. എംകെ സ്റ്റാലിനും തമിഴ്നാട് പിസിസി അധ്യക്ഷനും സീറ്റ് വിഭജനം സംബന്ധിച്ച കരാര്‍ ഒപ്പിട്ടു.

രണ്ട് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് സോണിയ ഗാന്ധി സ്റ്റാലിന് കത്ത് നൽകിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഇന്ന് വൈകിട്ട് ഡിഎംകെ ഓഫീസിൽ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും അവസാനം വരെയും സസ്പെന്‍സ് തുടരുകയായിരുന്നു. വൈകുന്നേരം വരെയും പിസിസി അധ്യക്ഷനും തമിഴ്നാടിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാങ്കരും എത്തിയിരുന്നില്ല. ഇരുവരും ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ തുടരുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച അനുമതി ഹൈക്കമാന്‍ഡിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം.

രാത്രിയോടെ എംകെ സ്റ്റാലിനും കോണ്‍ഗ്രസ് പിസിസി അധ്യക്ഷനുമടക്കമുള്ള നേതാക്കള്‍ ഡിഎംകെ ഓഫീസിലെത്തിയാണ് കരാര്‍ ഒപ്പിട്ടത്. മീനാക്ഷി നടരാജനെയാണ് തമിഴ്നാട്ടിൽ നിന്ന് കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നത്. അതേസമയം, രാജ്യസഭയിലേക്കുള്ള ഡിഎംകെയുടെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. തിരുച്ചി ശിവയും കോണ്‍സ്റ്റൈന്‍റൻ രവീന്ദ്രനും മത്സരിക്കും. തിരുച്ചി ശിവക്ക് വീണ്ടും സീറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡിഎംകെ വക്താക്കളുടെ പാനൽ സെക്രട്ടറിയാണ് രവീന്ദ്രൻ. വിജയകാന്തിന്‍റെ പാര്‍ട്ടിയായ ഡിഎംകെയിലായിരുന്ന രവീന്ദ്രൻ 2016ലാണ് ഡിഎംകെയിലെത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതാക്കളെ ഇന്ന് ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവായത്തിൽ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ ഉപസമിതിയും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചത്. തമിഴ്‌നാട് പിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹ സത്കാരത്തിൽ എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പങ്കെടുത്തത് ഇരുപാർട്ടികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. 35 സീറ്റും 2 രാജ്യസഭാ സീറ്റുമാണ് തമിഴ്‌നാട്ടിൽ സഖ്യത്തിൻ്റെ ഭാഗമായി ഡിഎംകെയോട് കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണത്തേത് പോലെ 25 നിയമസഭാ സീറ്റ് മാത്രമേ നൽകാനാവൂ എന്നായിരുന്നു ഡിഎംകെയുടെ നിലപാട്. ഇതാണിപ്പോള്‍ 28 സീറ്റും ഒരു രാജ്യസഭാ സീറ്റുമെന്ന അന്തിമ ധാരണയിലേക്ക് എത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group