‘എല്ലാം തുടങ്ങിയത് ഈ സ്റ്റേഡിയത്തിൽ വെച്ച്, അവസാനിക്കുന്നതും ഇവിടെ തന്നെ’; വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ
ഫുട്‍ബോളിലെ സുൽത്താൻ പടിയിറങ്ങി. ഫിഫ ലോകകപ്പ് കിരീടം നേടാതെയുള്ള പടിയിറക്കത്തിൽ സങ്കടം സഹിക്കാനാവാതെ ലോക ഫുട്ബോൾ ആരാധകർ. നോർവെയോടേറ്റ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം. മത്സരത്തിൽ നോർവെക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഗോൾ നേടിയത് നെയ്മറായിരുന്നു.
മത്സരശേഷം കളിക്കളം വിട്ടത് കണ്ണീരോടെയായിരുന്നു. ‘പരമാവധി ശ്രമിച്ചു, എല്ലാം തുടങ്ങിയതും അവസാനിച്ചതും ഇതേ സ്റ്റേഡിയത്തിൽ, ഇറ്റ്സ് നൗ ഓവർ’ എന്ന് കുറിപ്പ് പങ്കുവെച്ചായിരുന്നു പ്രഖ്യാപനം. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. 139 കളികളിൽ നിന്ന് രാജ്യത്തിനായി നെയ്മർ നേടിയത് 80 ഗോൾ. പരിക്ക് കാരണം വിട്ടുനിന്ന നെയ്മർ ബ്രസീൽ ടീമിലെത്തിയത് 2 വർഷത്തിനും 8 മാസത്തിനും ശേഷമാണ് ഇപ്പോൾ ടീമിലെത്തിയത്.
ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീലിനെ തോൽപ്പിച്ച് നോർവേ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ്. ആവേശകരമായ പോരാട്ടത്തിൽ എർലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവേ ജയിച്ചു കയറിയത്.
പത്താം മിനിറ്റിൽ മത്തേയൂസ് കുന്യയെ ബോക്സിൽ വീഴ്ത്തിയതിന് വാർ പരിശോധനയ്ക്കൊടുവിൽ റഫറി ബ്രസീലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ 14-ാം മിനിറ്റിൽ കിക്കെടുത്ത മിഡ്ഫീൽഡർ ബ്രൂണോ ഗിമാറസിന് പിഴച്ചു. ഗിമാറസിന്റെ ഷോട്ട് നോർവീജിയൻ ഗോൾകീപ്പർ തകർപ്പൻ ഡൈവിലൂടെ തടഞ്ഞതോടെ ആദ്യ പകുതി ഗോളില്ലാ സമനിലയിൽ പിരിയുകയായിരുന്നു.
രണ്ടാം പകുതിയിൽ കാർലോ ആഞ്ചലോട്ടി ബ്രസീൽ നിരയിൽ മാറ്റങ്ങൾ വരുത്തി. 57-ാം മിനിറ്റിൽ കുന്യയ്ക്ക് പകരം എൻഡ്രിക്കിനെ പകരക്കാരനായി ഇറക്കി. ഗോൾവഴങ്ങാതെ പിടിച്ചുനിന്ന നോർവേ പ്രതിരോധം തകർക്കാൻ 67-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയെയും റയാനെയും പിൻവലിച്ച് ബ്രസീൽ നെയ്മറെയും കളത്തിലിറക്കി.
79-ാം മിനിറ്റിൽ ആന്ദ്രെ ഷെൽഡറപ്പിന്റെ അസിസ്റ്റിൽ ഹാളണ്ടിന്റെ ഹെഡ്ഡർ അലിസണെ കീഴടക്കി ബ്രസീൽ വലയിൽ പതിച്ചു. 90-ാം മിനിറ്റിൽ വീണ്ടും ഷെൽഡറപ്പ് നൽകിയ പന്ത് സ്വീകരിച്ച് അവിശ്വസനീയമായ ഒരു ഗ്രൗണ്ട് ഷോട്ടിലൂടെ ലക്ഷ്യം കണ്ട ഹാളണ്ട് നോർവേയുടെ ലീഡ് രണ്ടാക്കി ഉയർത്തി.
രണ്ടു ഗോളുകൾക്ക് പിന്നിലായതോടെ പതറിയ ബ്രസീലിന്റെ നെയ്മർക്ക് 90+5 മിനിറ്റിൽ മഞ്ഞ കാർഡ് ലഭിച്ചു. എന്നാൽ 90+7 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഓസ്റ്റിഗാർഡ് വരുത്തിയ ഫൗളിൽ ബ്രസീലിന് വീണ്ടും പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത നെയ്മർ ലക്ഷ്യം തെറ്റാതെ പന്ത് വലയിലാക്കിയെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു.
إرسال تعليق