Join News @ Iritty Whats App Group

ഡാറ്റാ ചോർച്ചയിൽ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പങ്കുണ്ട്, കേസെടുത്ത് അന്വേഷിക്കണം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വിഡി സതീശൻ

ഡാറ്റാ ചോർച്ചയിൽ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പങ്കുണ്ട്, കേസെടുത്ത് അന്വേഷിക്കണം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വിഡി സതീശൻ


കാഞ്ഞിരപ്പള്ളി: സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നതില്‍ സി പി എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തവാദികള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും ജനങ്ങളുടെ നികുതി പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സതീശൻ പറഞ്ഞു. നികുതിപ്പണം ഉപയോഗിച്ച് തുടര്‍ ഭരണം ഉറപ്പാക്കാന്‍ സി പി എം വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി വിധിയെ തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമ മന്ത്രിക്കില്ലെന്നും മധ്യകേരളത്തില്‍ യു ഡി എഫ് അതിഗംഭീര തിരിച്ചു വരവ് നടത്തുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

അനുവാദം ഇല്ലാതെ ഒരാളുടെയും വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ പാടില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതി വിധിയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോര്‍ത്തി. ഡാറ്റ ചോര്‍ത്തുന്നത് കുറ്റകൃത്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണം. ചോര്‍ത്തുന്ന ഡാറ്റ ദുരുപയോഗം ചെയ്യപ്പെടാം. ഡാറ്റ വില്‍പനയ്ക്കും വയ്ക്കും. ഡാറ്റ വിലപ്പെട്ട സ്വത്താണെന്ന് അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലില്‍ ഇരിക്കുന്നത്. ഡാറ്റ ചോര്‍ച്ചയില്‍ സി.പി.എം സനേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ടും ഇത് സംബന്ധിച്ച് വിധി ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്കും മെസേജ് അയയ്ക്കാന്‍ പാടില്ല. ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കണം. എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയാണ്. ഖജനാവില്‍ അഞ്ച് പൈസ ഇല്ലാത്തപ്പോഴും കോടികള്‍ ചെലവഴിച്ചാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. പത്രങ്ങളില്‍ ഉള്‍പ്പെടെ കോടികളുടെ പരസ്യമാണ് നല്‍കുന്നത്. കടം വാങ്ങിയാണ് ഇതെല്ലാം ചെയ്യുന്നത്. ചുമട്ട് തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും 250 കോടി രൂപയാണ് എടുക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം എടുത്ത 100 കോടി തിരിച്ച് നല്‍കിയിട്ടില്ല. സഹകരണ ബാങ്കുകളില്‍ നിന്നും പതിനായിരം കോടിയാണ് എടുക്കുന്നത്. ജനങ്ങളുടെ നികുതി പണം കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

നവകേരള സര്‍വെ റദ്ദാക്കിയ ഹൈക്കോടതി വിധി വളരെ കൃത്യമാണ്. സുപ്രീം കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന സ്‌റ്റേ പിന്‍വലിപ്പിക്കും. നാട്ടുകാരുടെ പണം ഉപയോഗിച്ച് നടത്തുന്ന സര്‍വെയില്‍ സി.പി.എമ്മുകാരും ഡി.വൈ.എഫ്.ഐക്കാരും വോളന്റിയര്‍മാരാകണമെന്ന് സി.പി.എം നല്‍കിയ സര്‍ക്കുലരാണ് ഞങ്ങള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണമാണ് സര്‍ക്കാര്‍ ചെവില്‍ നടപ്പാക്കുന്നത്. തുടര്‍ ഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്തു വന്നു. തുടര്‍ ഭരണം ഉറപ്പാക്കണമെങ്കില്‍ നാട്ടുകാരുടെ നികുതിപ്പണമല്ല, സി.പി.എമ്മിന്റെ ഫണ്ടാണ് ചെവവാക്കേണ്ടത്. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ചു കൊണ്ട് തുടര്‍ ഭരണം ഉറപ്പാക്കാന്‍ വരേണ്ട.

കെ- റെയില്‍ ഒഴികെ എല്ലാ വികസന പദ്ധതികളുമായും പ്രതിപക്ഷം സഹകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ വിഴിഞ്ഞം പദ്ധതിയില്‍ ആറായിരം കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ആണെന്നാണ് പറഞ്ഞത്. ഇപ്പോള്‍ മുഖ്യമന്ത്രി ക്രെഡിറ്റ് എടുക്കുന്നുണ്ടല്ലോ? കടല്‍ക്കൊള്ളയെന്നാണ് ദേശാഭിമാനി എഴുതിയത്. ഇപ്പോള്‍ കടല്‍ വിപ്ലവമായി. ഗെയില്‍ പദ്ധതി കൊണ്ടു വന്നെന്നാണ് ഇപ്പോഴത്തെ അവകാശവാദം. ഗെയ്ല്‍ ഭൂമിയ്ക്കടിയില്‍ കുഴിച്ചിട്ട ബോംബ് ആണെന്ന് പറഞ്ഞ ആളാണ് വ്യവസായ മന്ത്രി. മെട്രോ റെയിലിന് എതിരെയും സി.പി.എം സമരം ചെയ്തു.

നിയമ മന്ത്രിയെ പോലെ ഒരാള്‍ സര്‍ക്കാരിന് ഇഷ്ടമില്ലാത്ത വിധി വിജിലന്‍സ് കോടതി പറയുമ്പോള്‍ തള്ളിപ്പറയുകയാണ്. എല്ലാ കോടതിയും ഒരു പോലെയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവിന്റെ കണിക പോലും ഇല്ലാതെയാണ് തന്ത്രിയെ ജയിലിലാക്കിയതെന്നാണ് വിജിലന്‍സ് കോടതി ചെയ്തത്. ആ കോടതി വിധിയെ തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമ മന്ത്രിക്കില്ല. നിയമന്ത്രി ഇല്ലാത്ത അധികാരവും ഉപയോഗിക്കേണ്ട. എന്ത് പങ്കാളിത്തമാണ് തന്ത്രിക്ക് ഉള്ളതെന്ന് എസ്.ഐ.ടി പറയണം.

മധ്യകേരളത്തില്‍ അതിഗംഭീരമായ തിരിച്ചു വരവ് യു.ഡി.എഫിനുണ്ടാകും. പത്തനംതിട്ടയിലും ഇടുക്കിയിലും അഞ്ച് വീതം സീറ്റുകളില്‍ യു.ഡി.എഫ് വിജയിക്കും. കോട്ടയത്ത് ഭൂരിഭാഗം സീറ്റുകളിലും വിജയിക്കും. എറണാകുളത്ത് 14 ല്‍ പതിനാലും വിജയിക്കും.

2014-ല്‍ ശമ്പള കമ്മിഷനെ നിയമിക്കേണ്ടതായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ശിപാര്‍ശകള്‍ നടപ്പാക്കേണ്ടതായിരുന്നു. തിരിച്ച് വരില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത കെട്ടിവയ്ക്കാനുള്ള ബുദ്ധിപൂര്‍വമായ ശ്രമം നടത്തിയിരിക്കുന്നത്.
കേരള സ്റ്റോറിയിലൂടെ കേരളത്തെ സംബന്ധിച്ച മോശം അഭിപ്രായം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിന് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റല്ല വേണ്ടത്. നിയമ നടപടിയാണ് സ്വീകരിക്കേണ്ടത്

Post a Comment

أحدث أقدم
Join Our Whats App Group