പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിമിഷ പ്രിയയുടെ വിഷയം ചർച്ചയായി, ദൗത്യം തീർന്നെന്ന് ഹക്കീം അസ്ഹരി; 'ബാക്കി ഇനി സർക്കാരിന്റെ ചുമതല'
ദുബായ്:പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വിഷയം ചർച്ചയായെന്ന് എപി വിഭാഗം നേതാവ് ഹക്കീം അസ്ഹരി. നിമിഷപ്രിയയുടെ മോചനം നയതന്ത്രപരമായ വിഷയമാണെന്ന് ഹക്കീം അസ്ഹരി പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത്തോടെ തങ്ങളുടെ ദൗത്യം തീർന്നു. ബാക്കി ഇനി സർക്കാരിന്റെ ചുമതലയാണെന്നും അബ്ദുൽ ഹക്കീം അൽ അസ്ഹരി ദുബായിൽ പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് ഹക്കീം അസ്ഹരി മാധ്യമങ്ങളോട് സംസാരിച്ചത്.
മുസ്ലിങ്ങൾക്ക് സുരക്ഷിത ബോധം ഉണ്ടെന്നും ശുഭ പ്രതീക്ഷയിലാണെന്നും ഹക്കീം അസ്ഹരി പ്രതികരിച്ചു. ഭരണഘടനാ അടിസ്ഥാനത്തിൽ ഉള്ള രാജ്യം എന്ന നിലയിലാണ് മുസ്ലിങ്ങൾ സുരക്ഷിതർ എന്ന് പറഞ്ഞത്. ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണ് എന്ന പ്രസ്താവനയോടായിരുന്നു പ്രതികരണം. അല്ലാഹുവാണ് മുസ്ലിങ്ങളെ സംരക്ഷിക്കുന്നത്. സുന്നി ഐക്യത്തിൽ രാഷ്ട്രീയമില്ല. മുസ്ലിംകൾ എല്ലാം ഒന്നിക്കുന്നു എന്നർത്ഥമില്ലെന്നും അബ്ദുൽ ഹക്കീം അൽ അസ്ഹരി പറഞ്ഞു.
إرسال تعليق