കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ; ബിജെപി അധ്യക്ഷനിൽ നിന്ന് അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: ബിജെപി സംസ്ഥാൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച് മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ രശ്മി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് രശ്മി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നെഞ്ചോട് ചേർത്ത് പിടിച്ച പ്രസ്ഥാനമാണ് കോൺഗ്രസെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയിൽ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് പാർട്ടിയിൽ നിന്ന് അകലാൻ കാരണമെന്നും രശ്മി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തന്റെ അനുഭവങ്ങൾ പൊതുസമൂഹത്തോട് തുറന്നു പറയും. ഐഷാ പോറ്റിയുടെ കടന്നുവരവല്ല തന്റെ തീരുമാനത്തിന് പിന്നിലെന്നും രശ്മി വ്യക്തമാക്കി. ഒരു വിഭാഗം മനപ്പൂർവ്വം അകറ്റിനിർത്തി. കോൺഗ്രസിലെ ഒരാൾ തന്നെക്കുറിച്ച് മോശം വാക്കുകൾ പറഞ്ഞു. നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പാർട്ടി വിടുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സംസാരിച്ചു. കൊടിക്കുന്നിൽ സുരേഷും വി ഡി സതീശനും മാത്രമാണ് തന്നോട് സംസാരിച്ചത്. സാമ്പത്തിക വിഷയമല്ല പാർട്ടി വിടാൻ കാരണമെന്നും രശ്മി പറഞ്ഞു. കൊട്ടാരക്കര കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും ഏതു മണ്ഡലത്തിൽ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തീരുമാനിക്കുമെന്നും രശ്മി പറഞ്ഞു.
Post a Comment