സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്, കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ല: അഡ്വ. പി. സതീദേവി
പത്തനംതിട്ട: വനിതാ കമ്മീഷനു സമാനമായി പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യത്തെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ അപ്രസക്തമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി.
സംസ്ഥാന വനിതാ കമ്മീഷന് സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അധ്യക്ഷ. പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട ഒരു സാഹചര്യം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഇന്നും വെല്ലുവിളി ഉയരുന്നുണ്ട്.
സ്ത്രീകൾക്കു നേരേയുള്ള ആക്രമണങ്ങൾ സംബന്ധിച്ച് പല ജില്ലകളിലും ഇന്നും ലഭിക്കുന്ന പരാതികൾ കുറവല്ല. മാധ്യമങ്ങള്‍ വാര്‍ത്തയുടെ നിജസ്ഥിതി മനസിലാക്കി സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും സതീദേവി അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷയ്ക്കായി നിയമങ്ങള്‍ക്കൊപ്പം മാധ്യമങ്ങളും ചേർന്നു പ്രവര്‍ത്തിക്കണം.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കുന്ന തരത്തിലേക്ക് മാറണം. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖ എന്ന പേരില്‍ 2022 ല്‍ കൈപുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ച് വനിതാ കമ്മീഷന് സര്‍ക്കാരിന് കൈമാറിയിരുന്നു. മാധ്യമങ്ങള്‍ മാതൃകപരമായ രീതിയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണം.
സ്ത്രീപക്ഷ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന സന്ദര്‍ഭത്തില്‍ തിരുത്ത് അനിവാര്യമായ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. സംസ്ഥാനത്തെ തീരദേശം, ഗോത്ര, പ്ലാന്റേഷന് മേഖലകളില്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഗാര്‍ഹികം, തൊഴിലിടം തുടങ്ങി വിവിധ മേഖലയില്‍ സത്രീക്ക് പരിരക്ഷ നല്‍കാനുള്ള സംരക്ഷണ നിയമം നിലവിലുണ്ട്.
Post a Comment