റഷ്യൻ എണ്ണ വേണ്ട, മെയ്ഡ് ഇൻ ഇന്ത്യയ്ക്ക് യുഎസ് വിപണിയിൽ വൻ ഇളവ്, വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി പകുതിയിലേറെ കുറഞ്ഞു
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ഈ ആഴ്ച പ്രഖ്യാപിച്ച പുതിയ വ്യാപാര കരാറിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നേരിട്ടോ അല്ലാതെയോ നടത്തുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് ട്രംപ് ഒപ്പിട്ട ഉത്തരവിൽ വ്യക്തമാക്കുന്നു.
റഷ്യയ്ക്ക് പകരമായി അമേരിക്കയിൽ നിന്നുള്ള ഊർജ്ജ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങും. അടുത്ത 5 വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളറിന്റെ ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ വാങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ നിലനിന്നിരുന്ന നികുതി ഭാരം 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും. ശനിയാഴ്ച പുലർച്ചെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
അടുത്ത പത്ത് വർഷത്തേക്ക് അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം വിപുലീകരിക്കാനും ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ അടുത്ത സൗഹൃദം ഈ കരാറിന് വലിയ മുതൽക്കൂട്ടായെന്ന് ട്രംപ് വിശേഷിപ്പിച്ചു. ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് മുൻതൂക്കം ലഭിക്കാൻ ഈ കുറഞ്ഞ നികുതി നിരക്ക് സഹായിക്കും. വിമാനങ്ങൾ, വിമാന ഘടകങ്ങൾ എന്നിവയ്ക്കുള്ള നികുതിയും പുതിയ കരാറിലൂടെ ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി നിലനിന്നിരുന്ന വ്യാപാര തർക്കങ്ങൾക്കാണ് ഇതോടെ അന്ത്യമായത്.
Post a Comment