കണ്ണൂർ: മൃതദേഹങ്ങളുമായി എത്തുന്നവരോട് മനുഷ്യത്വമില്ലാത്ത സമീപനവുമായി ജില്ലാ ആശുപത്രി അധികൃതർ. ഫോറൻസിക് സർജൻ അവധിയായാല്‍ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം മുടങ്ങുന്നതാണ് മരണപ്പെട്ടവരുടെ ബന്ധുക്കളെയും നാട്ടുകാരെയും പ്രയാസത്തിലാക്കുന്നത്.
ഇന്നലെ മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങളില്‍ രണ്ടെണ്ണം ഡോക്ടർമാരില്ലെന്ന കാരണത്താല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കും തലശേരി ജനറല്‍ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. ഇൻക്വസ്റ്റ് നടപടികള്‍ക്കായി പൊലീസുദ്യോഗസ്ഥർ ഉള്‍പ്പെടെ എത്തിയതിനു ശേഷമാണ് ബന്ധുക്കളും ഡോക്ടർ ഇല്ലെന്ന വിവരം അറിയുന്നത്.
വെള്ളിയാഴ്ച വൈകീട്ട് എടചൊവ്വയില്‍ കുളത്തില്‍ മുങ്ങിമരിച്ച വിദ്യാർത്ഥിയുടേതടക്കം മൂന്ന് മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി കണ്ണൂർ ജില്ലാ ആശുപത്രിയില്‍ മണിക്കൂറുകളോളം കാത്തിരുന്നത്. വിദ്യാർത്ഥിയുടെ മൃതദേഹം ഒടുവില്‍ ഡ്യൂട്ടി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്താൻ തയ്യാറായെങ്കിലും മയ്യില്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും എത്തിച്ച മൃതദേഹം പരിയാരത്തേക്കും ചക്കരക്കല്‍ ഭാഗത്തു നിന്നും വന്നത് തലശേരി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു
മൃതദേഹവുമായി എത്തുന്നവരുടെ അവസ്ഥ പോലും പരിഗണിക്കാതെയുള്ള ആശുപത്രി അധികൃതരുടെ സമീപനം ബന്ധുക്കളില്‍ ഉള്‍പ്പെടെ മൗനപ്രതിഷേധത്തിനും കാരണമാവുകയാണ്. ഇതേ അവസ്ഥയാണ് ഇൻക്വസ്റ്റ് നടപടികള്‍ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഉണ്ടാവുന്നത്.
സംസ്കാരം മാറ്റിവയ്ക്കേണ്ട അവസ്ഥ
ആശുപത്രിയിലെത്തുന്ന മരണപ്പെട്ടവരുടെ ഉറ്റബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവർ പോസ്റ്റ്‌മോർട്ടത്തിനാവശ്യമായ സമയം കൂടി കണക്കിലെടുത്താണ് സംസ്‌കാരസമയം തീരുമാനിക്കുന്നത്. പോസ്റ്റ്‌മോർട്ടം ഉടൻ നടത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവരോടാണ് ഡോക്ടറില്ലാത്തതിനാല്‍ ഇവിടെ നിന്നും ചെയ്യാനാവാത്ത കാര്യം അറിയിക്കുന്നത്. ഇതോടെ സംസ്‌കാരം അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.
Post a Comment