Join News @ Iritty Whats App Group

കുഞ്ഞുമക്കൾ വിലക്കിയിട്ടും കേട്ടില്ല, അവരുടെ കണ്‍മുന്നിൽ അച്ഛൻ എരിഞ്ഞടങ്ങി; നാല് ജീവനുകൾ രക്ഷിച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടൽ

കുഞ്ഞുമക്കൾ വിലക്കിയിട്ടും കേട്ടില്ല, അവരുടെ കണ്‍മുന്നിൽ അച്ഛൻ എരിഞ്ഞടങ്ങി; നാല് ജീവനുകൾ രക്ഷിച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടൽ


മാനന്തവാടി: എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നതിന് മുമ്പ് തന്നെ കാറിനുള്ളില്‍ നിന്ന് തീയാളുന്നതിനൊപ്പം നിലവിളി ഉയർന്നു. കുഞ്ഞുമക്കള്‍ വിലക്കിയിട്ടും അതിനൊന്നും ചെവിക്കൊടുക്കാതെ സജീർ സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നുവെന്നാണ് ഓടിക്കൂടിയവരില്‍ ചിലര്‍ പറഞ്ഞത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും കര്‍ണാടകയിലെ കുട്ടയില്‍ വ്യാപാരിയുമായിരുന്ന സജീര്‍ (44) ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കാറിലിരുന്ന് സ്വയം തീ കൊളുത്തി മരിച്ചത്. വ്യാപാര ബന്ധം ഉണ്ടായിരുന്നയാളുടെ മാനന്തവാടി എരുമത്തെരുവിലെ വീടിന് സമീപമെത്തിയാണ് ജീവനൊടുക്കിയത്.

സജീറിന്റെ ഭാര്യയും മൂന്നു മക്കളുമടക്കമുള്ള കുടുംബം കാറിലുണ്ടായിരുന്നെങ്കിലും വാഹനത്തില്‍ തീപടര്‍ന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെയെല്ലാം രക്ഷപ്പെടുത്തുകയായിരുന്നു. ഇവര്‍ രക്ഷപ്പെട്ടത് മനസാന്നിധ്യവും നാട്ടുകാരുടെ സമയോചിതമായ ഇടപെടലും കാരണമാണ് . യുവാവ് കുടുംബത്തൊടൊപ്പം കാറുമായി ബിസിനസുകാരന്റെ വീടിന് മുന്നിലെത്തി തീ കൊളുത്തുകയായിരുന്നു. മൂത്ത മകന്‍ പിതാവിനെ കൃത്യത്തില്‍ നിന്ന് നിരവധി തവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. തീ ആളിപ്പടർന്നതോടെ വാഹനത്തിന്റെ വിവിധ ഭാഗങ്ങളും ഗ്ലാസുകളും പൊട്ടിതെറിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത സിനിമ തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ അടക്കം ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.

മരണത്തിന് മുൻപ് തയ്യാറാക്കിയ വീഡിയോ പുറത്ത്

കുട്ടികളും നജ്മുന്നിസയും ഈ സമയം കാറില്‍ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇവർ രക്ഷപ്പെട്ടെങ്കിലും സജീറിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതിനകം സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി. ആംബുലന്‍സുകള്‍ എത്തിച്ചാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിക്ക് നാൽപതു ശതമാനത്തിലേറെ പൊള്ളലേറ്റിയിട്ടുണ്ട്. ഇവരെ ആദ്യം വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു കുട്ടികൾക്ക് സാരമായ പരിക്കില്ല. പൊതുവഴിയില്‍ ഗേറ്റിന് മുന്നിലായി കിടന്നിരുന്ന വാഹനം പോലീസും നാട്ടുകാരും ചേര്‍ന്ന് തള്ളി വീട്ടുമുറ്റത്തേക്ക് മാറ്റി.

അതേസമയം കച്ചവടവുമായി ബന്ധപ്പെട്ട് തന്നെ രണ്ടുപേര്‍ വഞ്ചിച്ചതായും ഇവരാണ് തന്റെയും കുടുംബത്തിന്റെയും മരണത്തിന് കാരണക്കാരെന്നും ആരോപിച്ച് സജീര്‍ നേരത്തെ തയ്യാറാക്കിയ വീഡിയോയും പുറത്തെത്തി. സജീര്‍ കര്‍ണാടക - കേരള അതിര്‍ത്തി പ്രദേശമായ കുട്ടയില്‍ വ്യാപാര സ്ഥാപനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത സാമ്പത്തിക ബാധ്യതകളാണ് ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് നിഗമനം. രണ്ടു പേരില്‍ നിന്ന് തനിക്ക് പണം ലഭിക്കാനുള്ളതായും ഒപ്പം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ താന്‍ വഞ്ചിക്കപ്പെട്ടതായും സജീര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. പെട്രോള്‍ കൊണ്ടുവന്നതെന്ന് കരുതുന്ന രണ്ട് ക്യാനുകള്‍ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Post a Comment

أحدث أقدم
Join Our Whats App Group