കാണാൻ ആളില്ല, തിയറ്ററുകൾ കാലി; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു
കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയ കേരള സ്റ്റോറി 2 സിനിമ കാണാൻ കേരളത്തിലെ തിയറ്ററുകളിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിംഗ് കണക്ക് വളരെ കുറവാണ്. കോഴിക്കോട് റീഗൽ തിയേറ്ററിൽ ബുക്ക് ചെയ്തത് രണ്ടു പേർ മാത്രമാണ്. ഇതോടെ ഷോ ക്യാൻസൽ ചെയ്തു.
നിലവില്‍ എറണാകുളത്ത് ഏഴ് തിയറ്ററുകളിലാണ് കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ രാവിലെ 10.30ന് നടക്കും. ഷോ നടക്കുന്ന ജില്ലയിലെ പാൻ സിനിമസ് തിയറ്ററില്‍ ആകെ ബുക്ക് ചെയ്തത് 6 പേർ മാത്രമാണ്. പിവിആറില്‍ രണ്ടുപേരാണ് ബുക്ക് ചെയ്തത്. കൊച്ചിയിലെ പ്രമുഖമായ ഷേണായി തിയറ്ററിലും ആളുകള്‍ എത്തിയിട്ടില്ല. കേരളത്തില്‍ തണുപ്പന്‍ പ്രതികരണം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്ത് സിനിമയ്ക്ക് കിട്ടുന്ന റെസ്പോണ്‍സ് എന്താണെന്ന് വരും മണിക്കൂറുകളില്‍ അറിയാനാകും.
'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി
ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച കേരള സ്റ്റോറി 2ന് കഴിഞ്ഞ ദിവസമാണ് കേരള ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയത്. റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സിനിമ പ്രഥമദൃഷ്ട്യ മത സൗഹാര്‍ദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്‍റെ റിലീസ് പതിനഞ്ച് ദിവസത്തേക്ക് തടഞ്ഞത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കേരള സ്റ്റോറി 2ന്‍റെ വിവാദപരമായ ട്രെയിലര്‍ റിലീസ് ചെയ്തത്. യുവതിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കം ഉയര്‍ത്തിക്കാട്ടി വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നു. കേരളത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമെന്നായിരുന്നു ആരോപണം. പിന്നാലെ കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി, ഫ്രഡി ഫ്രാന്‍സിസ് അടക്കമുള്ളവര്‍ കേരള സ്റ്റോറി 2ന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post a Comment