‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് വിവാദം; 'തെരഞ്ഞെടുപ്പിന് എഴുതിയ പാട്ടല്ല, പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തു'; രചയിതാവ് ജിപി കുഞ്ഞബ്ദുള്ള
തിരുവനന്തപുരം:സംസ്ഥാനത്ത് മുഴുവൻ ചർച്ചയായ ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിൽ പ്രതികരണവുമായി പാട്ടെഴുതിയ ജി പി കുഞ്ഞബ്ദുള്ള. തെരഞ്ഞെടുപ്പ് പാട്ടായിട്ടല്ല ഇതെഴുതിയതെന്നും പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തതാണെന്നും ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 46 വർഷമായി കുഞ്ഞബ്ദുള്ള ഖത്തറിലാണ് താമസിക്കുന്നത്. പാട്ടുകൾ നേരത്തെ മുതലേ എഴുതാറുണ്ട്. 35 വർഷമായി പാട്ട് എഴുതാറുണ്ട്. ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുകളും പാരഡികളും എല്ലാം എഴുതാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസാദ് കുഴിക്കാല എന്നയാളാണ് പാരഡിപ്പാട്ടിനെതിരെ പൊലീസിൽ പരാതി നൽകിയത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാട്ടെഴുതിയത്. തെരഞ്ഞെടുപ്പിന് മുന്നെ എഴുതിയതാണിത്. ഇത് സി എം എസ് മീഡിയക്ക് അയക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഗാനമായല്ല ഇതെഴുതിയതെന്നുംജി പി കുഞ്ഞബ്ദുള്ള ന്യൂസ് അവറിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നെ തന്നെ പാട്ട് റിലീസ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേ സമയം, ‘പോറ്റിയേ കേറ്റിയേ’ പാട്ടുകേസിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഎം. പ്രതി ചേർത്തവർക്കെതിരെ കടുത്ത നടപടി ഉടൻ വേണ്ടെന്ന നിലപാടിലാണ് പൊലീസ്. പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ മൊഴി മറ്റന്നാൾരേഖപ്പെടുത്തും. പാട്ട് നീക്കാൻ മെറ്റയ്ക്കും യു ട്യൂബിനും നോട്ടീസ് നൽകും.
إرسال تعليق