Join News @ Iritty Whats App Group

ആറളം ഗ്രാമപ്പഞ്ചായത്തില്‍ വാശിയോടെ മുന്നണികള്‍

ആറളം ഗ്രാമപ്പഞ്ചായത്തില്‍ വാശിയോടെ മുന്നണികള്‍


ഇരിട്ടി:ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഗ്രാമപ്പഞ്ചായത്തില്‍ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പുകള്‍ മുന്നണികള്‍ നേരത്തേ തുടങ്ങിയിരുന്നു.


വാർഡ് വിഭജനം മുതല്‍ സ്ഥാനാർത്ഥി നിർണയം വരെയുള്ള പ്രക്രിയയില്‍ കടുത്ത പോരാട്ടമായിരുന്നു മുന്നണികള്‍ തമ്മില്‍. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. ഇക്കുറി വാർഡുകളുടെ എണ്ണം രണ്ട് കൂടി 19 ആയി. 3500-ഓളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പുരധിവാസമേഖല ഉള്‍പ്പെടുന്ന ആറളം ഫാം വാർഡ് വിഭജിച്ച്‌ ആറളം ഫാം, കോട്ടപ്പാറ എന്നീ രണ്ടു വാർഡുകളായി മാറി. ഇടവേലി എന്ന പുതിയൊരു വാർഡുകൂടി ഇതിനൊപ്പം ഉണ്ടായി.

നിലവില്‍ എല്‍.ഡി.എഫ് ഭരണത്തിലാണ് ആറളം. കേവലം ഒരു സീറ്റിന്റെ ബലത്തിലാണ് കെ.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കിയത്. ഒരു മുന്നണിക്കും കുത്തക അവകാശപ്പെടാനുള്ള രാഷ്ടീയചരിത്രം ആറളത്തിനില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഒൻപതും യു.ഡി.എഫിന് എട്ടും സീറ്റാണ് ലഭിച്ചത്.

ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീർപ്പാട് വാർഡില്‍ നിന്ന്‌ സി.പി.എം നേതാവ് ബേബി ജോണ്‍ പൈനാപ്പള്ളി വിജയിച്ചതോടെയാണ് എല്‍.ഡി.എഫിന് ഒരു സീറ്റിന്റെ മേല്‍ക്കൈ നേടാനായത്. എന്നാല്‍, വിജയത്തിന് പിന്നാലെയാണ് ബേബി ജോണ്‍ പൈനാപ്പള്ളി മരണപ്പെട്ടത്. ഉപതിരഞ്ഞെടുപ്പുവരെ ഇരുമുന്നണികളും എട്ടു സീറ്റിന്റെ ബാലാബലം നിലനിർത്തി. ഉപതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വാർഡ് നിലനിർത്തിയാണ് ഒരു സീറ്റിന്റെ ബലത്തില്‍ എല്‍.ഡി.എഫ് ഭീഷണിയില്ലാതെ ഭരണം കൊണ്ടുപോയത്. ബി.ജെ.പിക്ക് മൂന്ന് വാർഡുകളില്‍ മാത്രമാണ് കാര്യമായ സ്വാധീനം ഉള്ളത്. മറ്റ് വാർഡുകളിലെല്ലാം ഇരുമുന്നണികളും തമ്മിലാണ് പ്രധാന മത്സരം.

വാർഡ് വിഭജനം എല്‍.ഡി.എഫ് രാഷ്ട്രീയവത്കരിച്ചുവെന്ന ആരോപണം തുടക്കം മുതല്‍ യു.ഡി.എഫ് ഉയർത്തിയിരുന്നു. ജനസംഖ്യാനുപാതികമായുള്ള വിഭജനം മാത്രമാണ് ഉണ്ടായിട്ടുള്ളുവെന്നാണ് ഇടതുമുന്നണി പറയുന്നത്. കൈവിട്ട ഭരണം പിടിച്ചെടുക്കാനുള്ള എല്ലാ നീക്കങ്ങളും യു.ഡി.എഫ് നടത്തുന്നുണ്ട്. ഭരണം നിലനിർത്താൻ എല്‍.ഡി.എഫും ശ്രമിക്കുന്നു

Post a Comment

Previous Post Next Post
Join Our Whats App Group