ഇരിട്ടി എടക്കാനത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു; പക്ഷിപ്പനിയെന്ന് നാട്ടുകാര്‍, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആരോഗ്യ വകുപ്പ്
ഇരിട്ടി: എടക്കാനത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. സംഭവം പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പും ഇരിട്ടി നഗരസഭ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒരാഴ്ചക്കിടയില്‍ ചത്തുവീണത് നൂറിലധികം കാക്കകളാണ്. എടക്കാനം പുഴക്കരയിലെ വിവിധ പ്രദേശങ്ങളിലായാണ് സംഭവം. പക്ഷി പനി മൂലമാണ് കാക്കകള്‍ ചാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
എടക്കാനം റിവർ വ്യൂ പോയന്റിന് സമീപത്തായുള്ള പ്രദേശങ്ങളില്‍ മാത്രം നൂറിലധികം കാക്കകള്‍ ചത്തു. നിരവധി കാക്കകള്‍ അവശനിലയിലും വഴിയരികുകളില്‍ കാണപ്പെടുന്നത്. ചത്ത കാക്കകളെ പട്ടികളും മറ്റും ഭക്ഷിക്കുന്നതും പ്രദേശത്ത് ആശങ്കയുണ്ടാക്കിയിരുന്നു.
കാക്കകള്‍ ചത്തുവീഴുന്ന പ്രതിഭാസം ശാസ്ത്രീ മായ രീതിയില്‍ തന്നെ പരിശോധിക്കുന്നതിനായി വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച്ച സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ ഭീതിയകറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർ പേഴ്സൻ വി. വിനോദ് കുമാർ അറിയിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രി ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ പി.നസ്രി, ഇരിട്ടി നഗരസഭ ചെയർപേഴ്സൻ വി. വിനോദ് കുമാർ, നഗരസഭ കൗണ്‍സിലർമാരായ ആർ.കെ. ഷൈജു, എം. നിഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എടക്കാനം പുഴക്കര ഭാഗത്ത് പരിശോധന നടത്തിയത്.
പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍1. ഇത് ഒരു തരം ഇന്‍ഫ്‌ളുവന്‍സ വൈറസാണ്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും.
إرسال تعليق