Join News @ Iritty Whats App Group

പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ പിരിച്ചുവിട്ടു സ്‌കൂള്‍ മാനേജ്‌മെന്റ്; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷം നടപടി

പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ പിരിച്ചുവിട്ടു സ്‌കൂള്‍ മാനേജ്‌മെന്റ്; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷം നടപടി


പാനൂര്‍ പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കെ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രാദേശിക ബിജെപി നേതാവും സ്‌കൂള്‍ അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസില്‍ കെ പത്മരാജന് തലശേരി അതിവേഗ സ്‌പെഷല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2020ല്‍ നടന്ന സംഭവത്തില്‍ പ്രത്യേക ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനും കോടതി വിധിയ്ക്കും ശേഷമാണ് ബിജെപി നേതാവായ പ്രതിയെ സര്‍വ്വീസില്‍ നിന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിടുന്നത്.

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ 52 വയസുകാരന്‍ കെ. പത്മരാജനെയാണ് മരണം വരെ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ജഡ്ജി എ.ടി. ജലജാറാണി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 376 എ, 376 ബി വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പോക്‌സോ ആക്ട് പ്രകാരം ആദ്യം 20 വര്‍ഷം കഠിന തടവും, ഇതിന് ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണമെന്നും കോടതി വിധിച്ചു.

2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍വച്ചു മൂന്നു തവണ പീഡിപ്പിച്ചെന്നാണു കേസ്. പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പാനൂര്‍ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നല്‍കി. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോക്‌സോ ചുമത്തി കേസെടുത്തു. ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അടക്കം നാലു സംഘം മാറിമാറി അന്വേഷിച്ച കേസില്‍ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ അന്തിമ കുറ്റപത്രം നല്‍കിയത്. ക്രൈംബ്രാഞ്ച് പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കിയത് വിവാദമായിരുന്നു.

ക്രൈംബ്രാഞ്ച് ഐജിയായിരുന്ന എസ്. ശ്രീജിത്ത് ഫോണ്‍സംഭാഷണത്തില്‍ പ്രതിയെ അനുകൂലിച്ച് സംസാരിച്ചതായുള്ള വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയത്. പ്രത്യേക അന്വേഷണസംഘമാണ് പോക്സോ വകുപ്പ് ഉള്‍പ്പെടുത്തി അന്തിമ കുറ്റപത്രം നല്‍കിയത്. തീരമേഖലാ എഡിജിപി ഇ.ജെ. ജയരാജന്‍, അസി. കമ്മിഷണര്‍ ടി.കെ. രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം 2021 മേയില്‍ അന്തിമ കുറ്റപത്രം നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group