രോഗശയ്യയിലായ വീട്ടമ്മയ്‌ക്ക് സഹായവുമായെത്തിയ കൂട്ടുകാരി മനോവിഷമം താങ്ങാനാകാതെ കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ രോഗിയും മരിച്ചു
കായംകുളം: രോഗശയ്യയിലായ വീട്ടമ്മയ്‌ക്ക് സഹായവുമായെത്തിയ കൂട്ടുകാരി മനോവിഷമം താങ്ങാനാകാതെ കുഴഞ്ഞുവീണു മരിച്ചു.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൂട്ടുകാരിയും വിടവാങ്ങി. കായംകുളം കൃഷ്ണപുരം കാവിന്റെ വടക്കത്തെ ഷാജഹാന്റെ ഭാര്യയും എല്‍.ഐ.സി ഏജന്റുമായ ഖദീജാകുട്ടിയാണ് (49) കുഴഞ്ഞുവീണു മരിച്ചത്. ദീർഘനാളായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കണ്ടല്ലൂർ വടക്ക് മഠത്തില്‍ പടീറ്റതില്‍ പരേതനായ ശ്രീകുമാറിന്റെ ഭാര്യ ശ്യാമളകുമാരിയാണ് (50) പിന്നാലെ വിടപറഞ്ഞത്.
വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. കായംകുളം എം.എസ്.എം കോളേജില്‍ ഒപ്പം പഠിച്ചിരുന്നവരാണ് ചികിത്സാസഹായം സമാഹരിച്ചത്. ഖദീജാകുട്ടിയും നാലു സഹപാഠികളുമാണ് തുകയുമായി വന്നത്. വാർഡിലെത്തി ശ്യാമളയെ കണ്ടു. പണം ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചിറങ്ങുമ്ബോഴാണ് ഖദീജ കുഴഞ്ഞുവീണത്. ഉടൻ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് 4.30ന് മരിച്ചു. രാത്രി 8.30ന് ശ്യാമളയും മരണത്തിന് കീഴടങ്ങി.
പ്രീഡിഗ്രി പൂർവവിദ്യാർത്ഥി കൂട്ടായ്മയായ സ്നേഹതീരത്തിലെ സഹപാഠികള്‍ക്ക് തീരാനൊമ്ബരമായി ഇരുവരുടെയും വേർപാട്. ഇരുവരുടെയും സംസ്‌കാരം നടത്തി. എല്‍.ഐ.സി ഏജന്റായിരുന്നു ഖദീജ. മക്കള്‍: അജ്മല്‍ ഷാ, അമല്‍ ഷാ. ശ്യാമളയുടെ മക്കള്‍: സൂരജ്, സിദ്ധാർത്ഥ്.
Post a Comment