കുടിവെള്ള പദ്ധതി പ്രവൃത്തി അന്തിമ ഘട്ടത്തില്‍: ഇരിട്ടി- മട്ടന്നൂര്‍ നഗരസഭകളുടെ ദാഹമകലും
മട്ടന്നൂർ: ഇരിട്ടി-മട്ടന്നൂർ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുവാൻ വേണ്ടി 2018 ല്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി അന്തിമ ഘട്ടത്തില്‍.
230 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പൈപ്പിടല്‍ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന മൂന്നു ടാങ്കുകളുടെയും പ്രധാന പൈപ്പ് ലൈനിന്റെയും പ്രവൃത്തി നേരത്തെ പൂർത്തിയായിരുന്നു. ഒരു വർഷത്തിനകം മട്ടന്നൂരിലെ 13,240 വീടുകളില്‍ പദ്ധതി വഴി കുടിവെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി 175 എം.എം.പൈപ്പാണ് സ്ഥാപിക്കുന്നത്.
പഴശ്ശി അണക്കെട്ടിന് സമീപം നിർമ്മിച്ച കിണറില്‍ നിന്ന് വെള്ളം ചാവശ്ശേരിപ്പറമ്ബിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് ടാങ്കിലെത്തിച്ച് വിതരണം ചെയ്യുക.
കീച്ചേരി മഞ്ചക്കുന്ന്, കെതേരി എന്നിവിടങ്ങളിലും ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തുമാണ് വെള്ളം സംഭരിക്കാൻ ടാങ്കുകള്‍ നിർമ്മിച്ചിട്ടുള്ളത്. പദ്ധതിക്കായി പഴശ്ശി അണക്കെട്ട് പരിസരത്ത് കൂറ്റൻ കിണർ നിർമ്മിച്ചിട്ടുണ്ട്. ചാവശ്ശേരിപ്പറമ്ബില്‍ 42 മില്യൻ ലിറ്റർ സംഭരണശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റും നിർമ്മിച്ചു.
33 കെ.വി. സബ് സ്റ്റേഷൻ
പഴശ്ശി പദ്ധതി പ്രദേശത്ത് 33 കെ.വി. സബ് സ്റ്റേഷന്റെ നിർമാണവും നേരത്തെ പൂർത്തിയായിരുന്നു. മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 2018ലാണ് 75 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് സമഗ്ര കുടിവെള്ള വിതരണ പദ്ധതിയെന്ന നിലയില്‍ വിപുലപ്പെടുത്തുകയായിരുന്നു.
കിഫ്ബി ഫണ്ട്
കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കൊവിഡ് ഉള്‍പ്പടെയുള്ളവ വിലങ്ങുതടിയായി. പൈപ്പിന്റെ ക്ഷാമവും ആദ്യഘട്ടത്തില്‍ പ്രവൃത്തി ബാധിച്ചു.
إرسال تعليق