ആറ്റിങ്ങല്‍: വടകര സ്വദേശിനിയായ യുവതിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വടകര സ്വദേശി അസ്മിനയെ കാമുകൻ കോട്ടയം പുതുപ്പള്ളി സ്വദേശി റോയി എന്ന ജോബി ജോർജാണ് (30) കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ അസ്മിനയും ജോബി ജോർജും തമ്മില്‍ വളരെ നാളായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ജോബി ജോർജ്ജിനെ കണ്ടെത്തി ചേദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
ഇന്നലെ രാവിലെയാണ് ആസ്മിനയെ ആറ്റിങ്ങലിലെ ഗ്രീൻ ലൈൻ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ ജോബിയാണ് യുവതിയെ ഇവിടെ എത്തിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് മരിച്ച ആസ്മിന. കഴിഞ്ഞ ദിവസമാണ് ഇവർ ആറ്റിങ്ങലിലെ ഗ്രീൻ ലൈൻ ലോഡ്ജില്‍ മുറിയെടുത്തത്. ഒപ്പം ജോലി ചെയ്യുന്നവരോട് ആസ്മിന തന്റെ ഭാര്യയാണെന്നാണ് ജോബി പരിചയപ്പെടുത്തിയത്. ഒരാഴ്ച്ച മുമ്ബാണ് ഈ ലോഡ്ജില്‍ ജോബി ജോലിയില്‍ പ്രവേശിച്ചത്.
കായംകുളത്തെ ഹോട്ടലില്‍ വച്ചാണ് അസ്മിനയും ജോബിയും പരിചയപ്പെട്ടത്. അവിടെ പാചകക്കാരിയായിരുന്നു യുവതി, ജോബി റിസപ്ഷനിസ്റ്റും. പരിചയം പ്രണയത്തിലെത്തി. റോയിയും അസ്‌മിനയും കായംകുളം,മാവേലിക്കര ഭാഗങ്ങളില്‍ ഒന്നിച്ചുതാമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്ബാണ് ജോബി ആറ്റിങ്ങലിലെ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. തിരിച്ചറിയല്‍ കാർഡൊന്നും നല്‍കിയിരുന്നില്ല. ഇതിനിടയില്‍ ഭാര്യയാണെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി യുവതിയെ ലോഡ്ജിലെത്തിച്ചു.
അസ്മിനയെ മുറിയിലാക്കിയ ശേഷം ജോബി സഹപ്രവർത്തകർക്കൊപ്പം റിസപ്ഷനിലെത്തിയിരുന്നു. രാത്രി ഒന്നരയോടെയാണ് ഇയാള്‍ മുറിയിലേക്ക് പോയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. രാവിലെ ഇരുവരെയും കാണാതായതോടെ ജീവനക്കാർ വാതിലില്‍ മുട്ടി. തുറക്കാതായതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയിലും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ടെന്നും വസ്ത്രത്തിലും ചുമരിലും തറയിലും കട്ടിലിലും രക്തം പുരണ്ടിട്ടുള്ളതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മുറിയില്‍ പൊട്ടിയ മദ്യക്കുപ്പിയുമുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും തലയില്‍ കുപ്പികൊണ്ട് അടിച്ചതിലുണ്ടായ പരിക്കായിരിക്കാം മരണകാരണമെന്നുമാണ് സംശയം.
ബുധനാഴ്ച പുലർച്ചെ നാലരയോടെ ജോബി ലോഡ്ജില്‍ നിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. കൊലപാതകത്തില്‍ ജോബിയെക്കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. രാത്രി ഇവരെ അന്വേഷിച്ച് മറ്റൊരാള്‍ എത്തിയിരുന്നതായി ലോഡ്ജിലെ ജീവനക്കാർ മൊഴി നല്‍കിയിട്ടുണ്ട്. യുവതി വിവാഹമോചിതയാണെന്നാണ് വിവരം. രണ്ട് കുട്ടികളുണ്ട്.
അസ്മിനയെ കാമുകൻ കൊലപ്പെടുത്താനുള്ള കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. ഇരുവരും തമ്മില്‍ എന്താണ് പ്രശ്‌നമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മരണകാരണം കൃത്യമായി അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Post a Comment